കോവളം: അവധിക്കാലം ആഘോഷിക്കാൻ കോവളം ബീച്ചിലെത്തുന്നവർ നിരവധിയാണ്. വൈകുന്നേരങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണ് .എന്നാൽ സഞ്ചാരികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയില്ല. കടലിൽ കുളികഴിഞ്ഞെത്തുന്ന സഞ്ചാരികൾക്ക് വസ്ത്രം മാറാൻപോലും സ്ഥലമില്ലാത്ത അവസ്ഥ.
കോവളം ബീച്ചിലെ സീറോക്ക് ബീച്ചിന്റെ ഭാഗത്ത് സഞ്ചാരികൾക്ക് വസ്ത്രം മാറാനുള്ളത് തുണിയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മറച്ച താത്കാലിക സംവിധാനം മാത്രമാണ്. ഇവിടെ കുളിച്ചശേഷം ഏറെ നേരം കാത്തുനിന്നാലേ ടോയ്ലെറ്റ് റൂമിൽ കയറി വസ്ത്രം മാറാൻ കഴിയൂ. ഇതിന് 20 രൂപയും നൽകണം. ഹൗവ്വാബീച്ചിലെയും അവസ്ഥ ഇതുതന്നെയാണ്. 20 രൂപനൽകിയാൽ കുളിച്ച് വസ്ത്രം മാറാം. ഇതിന് രണ്ട് കുളിമുറികൾ മാത്രമാണ് ഇവിടെയുള്ളത്. നേരത്തെ ഇവിടെ ഒരു ടോയ്‌ലെറ്റ് ബ്ലോക്കുണ്ടായിരുന്നു. വാഹനപാർക്കിംഗ് ആണ് സഞ്ചാരികൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇവിടുത്തെ ടൂറിസം ഫെസിലിറ്റേഷൻ ഓഫീസും പ്രവർത്തനരഹിതമാണ്.
പദ്ധതി വന്നിട്ടും
നിരവിധി പദ്ധതികളാണ് കോവളം ടൂറിസം വികസനത്തിനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ആക്ഷൻ പ്ലാൻ’ പദ്ധതിക്ക് 3,66,83,104 രൂപയുടെ അനുമതി ലഭിച്ചിട്ട് എട്ടുമാസമായി. സൈറ്റ് തയ്യാറാക്കൽ, ലാൻഡ്സ്കേപ്പിംഗ്, നടപ്പാതകൾ സ്ഥാപിക്കൽ, ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, കെട്ടിടങ്ങളുടെ നവീകരണം, തെരുവ് വിളക്കുകൾ, വിശ്രമമുറികളുടെ നവീകരണം, പാർക്കിംഗ്, മാലിന്യ സംസ്കരണം എന്നിവയുൾപ്പെടെ ബീച്ചുമായി ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും വികസനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്.
നിലവിലെ അവസ്ഥ
ബിച്ചിലെ സുരക്ഷാ കൈവരികൾ പലതും ഇപ്പോഴും കാലപ്പഴക്കം കാരണം നശിച്ചു
ലൈറ്റ് ഹൗസ് ഭാഗത്തെ കൈവരിയുടെ പുനർ നിർമ്മാണം ഒച്ചിഴയും വേഗത്തിൽ
കോവളം ബീച്ചിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും ഫയലിൽ
ഫെയ്‌സ്‌ലിഫ്റ്റ് പദ്ധതി
ബീച്ചിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സന്ദർശക സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, പ്രകൃതി പരിസ്ഥിതി സംരക്ഷിക്കുന്നതിനായി സുസ്ഥിര ടൂറിസം രീതികൾ നടപ്പിലാക്കുക, മികച്ച ആക്സസ് റോഡുകൾ, മെച്ചപ്പെട്ട പാർക്കിംഗ് സൗകര്യങ്ങൾ, വിശ്രമമുറികൾ, വസ്ത്രം മാറുന്നതിനുള്ള മുറികൾ, ബീച്ചിന്റെ പ്രകൃതി സൗന്ദര്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലൂടെ പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ഫെയ്‌സ്‌ലിഫ്റ്റ് പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |