SignIn
Kerala Kaumudi Online
Saturday, 17 May 2025 8.32 PM IST

ഡോക്ടറാവാനുള്ള അവസരം കളഞ്ഞ് സിനിമാ പഠനത്തിന് പോയ ഷാജി എൻ കരുൺ: ആ ചലച്ചിത്ര യാത്ര ഒരു തീർത്ഥാടനം പോലെ

Increase Font Size Decrease Font Size Print Page
shaji-n-karun-

അതൊരു അവിസ്മരണീയ മുഹൂർത്തമായിരുന്നു. തിരുവനന്തപുരത്ത് കനകക്കുന്നിലെ നിശാഗന്ധിയിൽ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരളം നൽകുന്ന ഏറ്റവും വലിയ പുരസ്ക്കാരമായ ജെ.സി. ഡാനിയേൽ അവാർഡ് ഷാജി എൻ. കരുൺ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സ്വീകരിച്ച നേരം. സാക്ഷ്യം വഹിക്കാൻ ഷാജിയുടെ 95 വയസ് പിന്നിട്ട അമ്മ ചന്ദ്രമതി, ഭാര്യ അനസൂയ, മക്കളായ അനിലും അപ്പുവും, ഷാജിയുടെ സഹോദരി ഷീലയും മറ്റു കുടുംബാംഗങ്ങളും പേരക്കുട്ടികളും എല്ലാം എത്തിയിരുന്നു.

വഴുതയ്ക്കാട്ടെ ഉദാരശിരോമണി റോഡിലെ 'പിറവി"യിലെ സ്വീകരണമുറിയിൽ മലയാള ചലച്ചിത്ര രംഗത്തിന്റെ പിതാവായ ജെ.സി. ഡാനിയേലിന്റെ രൂപം കൊത്തിയ അവാർഡ് ശിൽപ്പം ഇപ്പോൾ തലയുയർത്തി ഇരിപ്പുണ്ട്. ' വീട്ടിൽ നിന്നു കിട്ടുന്ന അംഗീകാരമാണ് ഏറ്റവും വലുത്. അതിനേക്കാൾ വലിയൊരു ബഹുമതി വേറെയില്ല. സ്റ്റേറ്റിന്റെ ആദരവ് നാടിന്റെയും വീടിന്റെയും ആദരവല്ലേ...സന്തോഷം ." ജെ.സി. ഡാനിയേൽ പുരസ്ക്കാരത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഷാജി എൻ. കരുൺ പറഞ്ഞു.

മലയാള സിനിമയുടെ പിറവിക്കു തുടക്കമിട്ടയാളിന്റെ പേരിലുള്ള പുരസ്ക്കാരം മലയാള സിനിമയിലെ നവസിനിമാ പ്രസ്ഥാനത്തിനു ജീവിതം സമർപ്പിച്ച വ്യക്തിയിലേക്ക് എത്തുമ്പോൾ അതിനൊരു തിളക്കമുണ്ടായിരുന്നു. മാത്രമല്ല, ജെ.സി. ഡാനിയേലിന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കാൻ കെ.എസ്.എഫ്.ഡി.സി ചെയർമാൻ എന്ന നിലയിൽ ഷാജിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ മലയാള സിനിമയുടെ യശസുയർത്തിയ സംവിധായകനും ഛായാഗ്രാഹകനുമാണ് ഷാജി എൻ. കരുണെന്ന് പുരസ്ക്കാരം നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.

ഷാജി എൻ. കരുണിന്റെ ചലച്ചിത്ര യാത്ര ഒരു തീർത്ഥാടനം പോലെയാണ്. 'പിറവി" പോലെ ഇന്ത്യയിൽ ഒരു സിനിമയും ഇത്രയേറെ അന്തർദ്ദേശീയ ചലച്ചിത്രോത്സവങ്ങളിൽ തിരഞ്ഞെടുക്കപ്പെടുകയോ പുരസ്ക്കാരങ്ങൾ നേടുകയോ ചെയ്തിട്ടില്ല. വിഖ്യാതമായ ചാർളി ചാപ്ളിൻ അവാർഡും ലൊക്കാർണോയിലെ സിൽവർ ലെപ്പേഡ് ഉൾപ്പെടെയുള്ള സമ്മാനങ്ങളും പിറവിക്കു ലഭിച്ചു.

കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി ഓർ പ്രത്യേക പരാമർശം നേടി. മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച നടനും മികച്ച ശബ്ദലേഖനത്തിനുമടക്കം നാല് ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയ 'പിറവി" പക്ഷെ കേരളത്തിൽ ബോധപൂർവ്വം തഴയപ്പെട്ടു. താൻ നിസഹായനായിപ്പോയെന്ന് അന്ന് ജൂറി ചെയർമാൻ ആയിരുന്ന വിഖ്യാത ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേബ് ദാസ് ഗുപ്ത തുറന്നു പറഞ്ഞിട്ടുണ്ട്.

'പിറവി"ക്കു പിന്നാലെ വന്ന 'സ്വം" കാനിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓറിനായി മത്സരിച്ചു. തുടർന്നുവന്ന 'വാനപ്രസ്ഥ"വും കാനിൽ അൺ സേർട്ടൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു. തുടർച്ചയായി മൂന്നു സിനിമയും കാനിൽ പ്രദർശിപ്പിച്ച ലോകത്തെ തന്നെ അപൂർവം ചലച്ചിത്രകാരന്മാരിൽ ഒരാളാണ് ഷാജി. സ്വമ്മിനുശേഷം മുപ്പതു വർഷം പിന്നിട്ടപ്പോഴാണ്ഇന്ത്യയിൽ നിന്നൊരു സിനിമ കാനിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്- പായൽ കപാഡിയയുടെ 'ആൾ വീ ഇമാജിൻ ആസ് ലൈറ്റ്. "

ആകെ ഏഴു ചിത്രങ്ങളേ ഷാജി സംവിധാനം ചെയ്തുള്ളു. എന്തുകൊണ്ട് കൂടുതൽ ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെന്നു പറഞ്ഞാൽ ചലച്ചിത്ര രംഗത്തിനു വേണ്ടി ഷാജി ചെയ്ത സേവനങ്ങൾ ആ സമയം നഷ്ടപ്പെടുത്തിയെന്നു പറയുന്നതാകും ശരി. ചിത്രാഞ്ജലി സ്റ്റുഡിയോ മെച്ചപ്പെടുത്തുന്നതിലും. ഇന്ത്യയിലാദ്യമായി ചലച്ചിത്ര അക്കാഡമി ആരംഭിക്കുന്നതിലും ഷാജിയുടെ പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം മികച്ചതാക്കിയതിലും ആ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

അരവിന്ദൻ- ഷാജി കൂട്ടുകെട്ട് ലോക സിനിമയുടെ ഭാഗമായിരുന്നു. അരവിന്ദന്റെ ആദ്യചിത്രവും അവസാന ചിത്രവും ഒഴികെ എല്ലാത്തിന്റെയും ഛായഗ്രാഹണം ഷാജി.എൻ. കരുണായിരുന്നു. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനു പോകുമ്പോൾ അന്തർദ്ദേശീയ പ്രതിഭകളായ ചലച്ചിത്രകാരന്മാർ ഷാജി എൻ. കരുണിനു നൽകുന്ന ആദരവ് നേരിട്ടു കണ്ടിട്ടുണ്ട്. ഷാജി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോകുന്നതിൽ വീട്ടിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. മെഡിസിൻ പഠിച്ച് ഡോക്ടറാവാനുള്ള അവസരം ലഭിച്ചതു കളഞ്ഞ് ഭാവിയെക്കുറിച്ച് ഒരു ഉറപ്പുമില്ലാത്ത സിനിമാ പഠനത്തിന് പോകണമോ എന്നായിരുന്നു പ്രധാന ചോദ്യം.

അച്ഛന്റെ അടുത്ത സുഹൃത്തും ഉപദേശകനുമായിരുന്നു ഡോ. പി.കെ.ആർ.വാര്യർ . ഏതു ജോലിയായാലും അത് ആസ്വദിച്ച്, ഇഷ്ടത്തോടെ ചെയ്യാൻ കഴിയുന്നതായിരിക്കണം എന്ന് ഡോ. വാര്യർ പറഞ്ഞത് അച്ഛനെ സ്വാധീനിച്ചു. ഡോക്ടർ പറഞ്ഞതുകൊണ്ട് അച്ഛൻ സമ്മതിച്ചു. ആ തീരുമാനം ഒരർത്ഥത്തിൽ മലയാള സിനിമയുടെ മാത്രമല്ല, ഇന്ത്യൻ സിനിമയുടെ തന്നെ മഹിമ ഉയർത്തി.

TAGS: CINEMA, SHAJI N KARUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.