
തിരുവനന്തപുരം: മോഹൻലാലിന്റെ ആദ്യസിനിമ തിരനോട്ടത്തിലെ നായകൻ. പക്ഷെ, കെ.പി.ഗോപകുമാറിനെ സിനിമ തുണച്ചില്ല. സിനിമയിൽ സജീവമാകാൻ കൊതിച്ചെങ്കിലും അത് സാധിക്കാതെ, അഭിഭാഷകനായി.
കുട്ടിക്കാലത്തേ ഗോപകുമാറിന് മോഹൻലാലുമായി സൗഹൃദമായിരുന്നു. 1976, 78 കാലത്ത് മുടവൻമുഗളിൽ നിന്ന് ഗോപകുമാറിന്റെ പടിഞ്ഞാറെകോട്ടയ്ക്കടുത്തുള്ള വീട്ടിൽ മോഹൻലാൽ എത്തിയിരുന്നു. അക്കാലത്താണ് ഗോപകുമാറിന്റെ സുഹൃത്തും കോൺട്രാക്ടറുമായ പാച്ചല്ലൂർ ശശി ഒരു സിനിമയെടുത്താലോ എന്ന് ഗോപനോട് ചോദിക്കുന്നത്. മോഹൻലാലും കാസ്റ്റ് ചെയ്യപ്പെട്ടു.
അക്കാലത്ത് ശ്രീവരാഹത്ത് പ്രശസ്തനായ ഒരു ജ്യോത്സ്യനുണ്ടായിരുന്നു. അവിടേക്ക് മോഹൻലാലിനെ കൂട്ടി ഗോപകുമാർ പോയി. ജ്യോത്സ്യൻ ലാലിന്റെ മുഖം നോക്കി പറഞ്ഞു: 'ഈ പയ്യൻ ലോകം അറിയപ്പെടുന്ന ആളായി വരും".
അന്ന് ഗോപകുമാർ ചോദിച്ചു: 'നീ വലിയ നടനായാൽ എനിക്ക് എന്തു തരും?" 'ചേട്ടാ അന്നത്തെ ലേറ്റസ്റ്റ് കാർ വാങ്ങിത്തരും"- എന്നായിരുന്നു ലാലുവിന്റെ മറുപടിയെന്ന് ഒരു അഭിമുഖത്തിൽ ഗോപകുമാർ പറഞ്ഞിട്ടുണ്ട്. സിനിമാജീവിത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ മോഹൻലാൽ വിളിച്ചു. കാർ വാങ്ങിത്തരട്ടെ എന്നു ചോദിച്ചു. സ്നേഹപൂർവം ഗോപൻ അത് നിരസിച്ചു.
'തിരനോട്ട"ത്തിൽ എസ് ഡി ബൈക്കിലാണ് ഗോപകുമാർ വരുന്നത്. സ്വന്തം ബൈക്കായിരുന്നു. കൂടുൽ അവസരത്തിനായി ഗോപകുമാർ മദ്രാസിലേക്കുവണ്ടികയറി. അവിടെ സ്വാമീസ് ലോഡ്ജിൽ താമസിച്ചു. രണ്ടു തമിഴ് സിനിമകളിൽ ചെറിയ റോൾ. രണ്ടും റിലീസായില്ല. തിരിച്ചു നാട്ടിലേക്കു മടങ്ങി. 'തലയിൽ എഴുതിയിട്ടില്ല" എന്നു സ്വയം പഴിച്ചു.
ഒരിക്കൽ മോഹൻലാൽ കണ്ടപ്പോൾ തന്റെ സിനിമകളിൽ കാസ്റ്റ് ചെയ്യട്ടെ എന്നു ചോദിച്ചു. അത് കാര്യമായിട്ടെടുത്തില്ല. ഗൾഫിൽ ഒരു ക മ്പനിയുടെ ലീഗൽ അഡ്വൈസറായി ജോലി ചെയ്തു. പുറത്താരോടും അധികം പറഞ്ഞില്ലെങ്കിലും സിനിമയിലൂടെ നല്ല കലാകാരനാകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് നടക്കാഞ്ഞിട്ടാണോ എന്നറിയില്ല. പിന്നെ അദ്ദേഹം സിനിമകളൊന്നും കാണാറെ ഇല്ലായിരുന്നു.
പക്ഷെ, അടുപ്പമുള്ളവരോടൊക്കെ എപ്പോഴും പറയും 'ഭരത് മോഹൻലാലിന്റെ ആദ്യപടത്തിലെ ഹീറോയായിരുന്നു ഞാൻ. അതെന്റെ ഭാഗ്യമാണ്".
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |