മലയിൻകീഴ്: അരിച്ചാക്കുകൾ മാറ്റുന്നതിനിടെ ' അതിഥി ' യെക്കണ്ട് ജീവനക്കാർ അമ്പരന്നു. കുന്നംപാറ ശിവജിപുരത്ത് സ്ഥിതിചെയ്യുന്ന താലൂക്ക് സപ്ലൈകോ ഗോഡൗണിലേക്ക് കൊണ്ടുവന്ന റേഷനരി ചാക്കുകൾക്കിടയിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെയാണ് സംഭവം. ലോറിയിൽ നിന്ന് അരിച്ചാക്കുകൾ ഇറക്കുന്നതിന് തൊഴിലാളികൾ ലോറിയിൽ കയറി ടാർപ്പോളിൻ മാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടത്. അമ്പരന്ന തൊഴിലാളികൾ പെട്ടെന്ന് ചാടിയിറങ്ങി ഗോഡൗൺ അധികൃതരെ വിവരമറിയിച്ചു. വാവ സുരേഷിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൂജപ്പൂര സ്നേക്ക് പാർക്കിൽ നിന്നെത്തിയ പ്രഭാത് സജിത്ത് പെരുമ്പാമ്പിനെ ചാക്കിലാക്കി. എറണാകുളം കാലടിയിൽ നിന്ന് മട്ട അരിയുമായെത്തിയ ലോറിയിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. പാമ്പിന് ഏഴടി നീളമുണ്ട്. ഡ്രൈവർ രാത്രിയിൽ വിശ്രമത്തിനായി റോഡിന് ഇരുവശത്തെ മരക്കൂട്ടങ്ങളുടെ കീഴിൽ നിറുത്തിയിട്ടപ്പോൾ പാമ്പ് ലോറിക്ക് മുകളിൽ വീഴുകയും രക്ഷപ്പെടാനാകാതെ അകപ്പെട്ടതാകാമെന്നുമാണ് പ്രാഥമിക നിഗമനം. പൂജപ്പുരയിലെ സ്നേക്ക് പാർക്കിൽ സൂക്ഷിച്ചിട്ടുള്ള പെരുമ്പാമ്പിനെ ഇന്ന് രാവിലെ വനം വകുപ്പിന് കൈമാറുമെന്ന് പ്രഭാത് സജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |