
കൊല്ലം: നിർമ്മാണ ഉദ്ഘാടനം നടത്തി എട്ടുമാസമെത്തുന്നു, കൊട്ടാരക്കര നഗരസഭയ്ക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ എഗ്രിമന്റ് വച്ചത് ഇപ്പോൾ. നിർമ്മാണ ജോലികൾ തുടങ്ങാൻ ഇനിയും വൈകും.
നിർമ്മാണം തുടങ്ങുന്നതിന് മുമ്പായി മണ്ണ് നീക്കം ചെയ്യുന്നതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് നഗരസഭ കത്ത് നൽകി. മാസങ്ങൾക്ക് മുമ്പുതന്നെ ഇവിടെ നിന്ന് കുറച്ചേറെ മണ്ണ് നീക്കം ചെയ്യുകയും പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റുകയും ചെയ്തിരുന്നു. ഇത് ഏത് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നതിൽ അധികൃതർക്ക് ഉത്തരമില്ല. കഴിഞ്ഞ നവംബർ 7നാണ് കൊട്ടുംകുരവയുമായി ആഘോഷത്തോടെ നഗരസഭ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയത്. കരാർ നൽകിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി കരാർ വച്ചത് കഴിഞ്ഞ ആഴ്ചയിലാണെന്നതാണ് കൗതുകം.
അടുത്തയാഴ്ച മണ്ണ് നീക്കും
നഗരസഭ കമ്മിറ്റിയുടെ തീരുമാനപ്രകാരം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് കത്ത് നൽകി
കരാർ എഗ്രിമന്റ് വയ്ക്കുകകൂടി ചെയ്തതിനാൽ ഇനി നിർമ്മാണ ജോലികൾ തുടങ്ങാം
ഈ മാസം 10ന് മണ്ണെടുപ്പ് ജോലികൾ തുടങ്ങും
സെപ്തംബർ 1ന് പൈലിംഗ് ജോലികൾ തുടങ്ങാനാകും
ഇംപാക്ട് കേരള, ഊരാളുങ്കൽ സൊസൈറ്റി, കെ.ഐ.പി, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന യോഗം ചേർന്നു
നിലവിൽ പരിമിതമായ സൗകര്യം
കൊട്ടാരക്കര സബ് ജയിലിന് സമീപം കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ വകയായുള്ള 50 സെന്റ് ഭൂമിയിലാണ് നഗരസഭയ്ക്ക് കെട്ടിടം നിർമ്മിക്കുന്നത്. 16.78 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തായി പരിമിതമായ സൗകര്യങ്ങളിലാണ് ഇപ്പോൾ നഗരസഭ ഓഫീസ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ആയിരുന്നപ്പോൾ ഉണ്ടായിരുന്ന സൗകര്യങ്ങളാണ് ഇപ്പോഴുമുള്ളത്.
പദ്ധതി തുക
₹ 16.78 കോടി
കെ.എൻ.ബാലഗോപാൽ എം.എൽ.എയുടെയും നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാറിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. നിർമ്മാണം അടുത്തയാഴ്ച ആരംഭിക്കും.
നഗരസഭ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |