ചിരിയും വഴക്കും തമാശയുമൊക്കെയായി മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന ചക്കപ്പഴം കുടുംബം. അവിടെ ഉത്തമന്റെയും സുമേഷിന്റെയും പൈങ്കിളിയുടെയും അമ്മ വേഷത്തിലും കുഞ്ഞുണ്ണിയുടെ ഭാര്യാവേഷത്തിലും തിളങ്ങുകയാണ് നടി സബീറ്റ. പക്ഷേ സ്ക്രീനിലെ ലളിതാമ്മയെ നേരിൽ കാണുമ്പോൾ ആരുമൊന്ന് ഞെട്ടും. ഇത്രയും ചെറുപ്പമാണോ ലളിതാമ്മയെന്ന് ചിന്തിച്ചേക്കും. സംഗതി സത്യമാണ്. ചക്കപ്പഴത്തിലെ ലളിതാമ്മയേക്കാൾ ഒരുപാട് പ്രായക്കുറവുണ്ട് ലളിതയ്ക്ക് ജീവൻ പകരുന്ന സബീറ്റയ്ക്ക്. എന്നിട്ടും ഇത്ര അനായാസമായി ഈ വേഷം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ചോദിച്ചാൽ അഭിനയിക്കാൻ കൊതിക്കുന്ന മനസാണ് ഇൗ വേഷത്തിലേക്ക് തന്നെയെത്തിച്ചതെന്ന് സബീറ്റ പറയും.
ലളിതാമ്മയെ പോലെ
കൂളാണ്
ഞാനും ചെറിയ പരസ്യങ്ങളൊക്കെ ചെയ്തു നടക്കുന്നതിനിടയിൽ അവിചാരിതമായിട്ട് ഒരു സഹപ്രവർത്തകൻ വഴിയാണ് ചക്കപ്പഴത്തിലേക്ക് അവസരം കിട്ടുന്നത്. ഉപ്പും മുളകും പോലുള്ള ഒരു പരിപാടിയാണെന്ന് പറഞ്ഞു. പക്ഷേ, മക്കളും കൊച്ചുമക്കളും അടങ്ങുന്ന കഥാപാത്രമാണ്. കുറച്ച് പ്രായക്കൂടുതലുള്ള കഥാപാത്രമാണെന്നും പറഞ്ഞു. താത്പര്യമുണ്ടോയെന്ന് ചോദിച്ചു. സത്യത്തിൽ എനിക്ക് പ്രായവും അപ്പിയറൻസുമൊന്നും പ്രശ്നമായിരുന്നില്ല. നല്ല വേഷം ആകണമെന്ന നിർബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ. കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സമ്മതം അറിയിച്ചതോടെ അധികം വൈകാതെ ഷൂട്ടും തുടങ്ങി. എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്ന് പറയാം.
ലളിതയെ പോലെ കൂളാണ് യഥാർത്ഥ ജീവിതത്തിൽ ഞാനും. എന്ത് സംഭവിച്ചാലും അത് ആ സമയത്ത് നേരിടാമെന്ന ചിന്താഗതിക്കാരിയാണ്. പഴയകാലത്തേക്ക് തിരിഞ്ഞ് നോക്കിയാൽ അന്നൊന്നും ജീവിതത്തെ ഇത്രയധികം ധൈര്യത്തോടെ നേരിടാനുള്ള കഴിവുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ഓരോ വർഷം പിന്നിടുമ്പോഴും ജീവിതം നമ്മെ പഠിപ്പിക്കുന്ന കുറേ കാര്യങ്ങളുമുണ്ട്. അങ്ങനെ കൂളായതാണ് ഇപ്പോഴെന്ന് പറയാം. ബഹളവും ചിരിയുമൊക്കെയാണ് എന്റെ ഹൈലൈറ്റ്. പെട്ടെന്നൊന്നും ദേഷ്യം വരാറില്ല. എല്ലാവരോടും വളരെ നന്നായി പെരുമാറാൻ ശ്രദ്ധിക്കും. നമ്മൾ എങ്ങനെ പെരുമാറുന്നോ അങ്ങനെയേ തിരിച്ച് മറ്റുള്ളവരും നമ്മോട് പെരുമാറൂ. അതുകൊണ്ട് തന്നെ പെരുമാറ്റത്തിൽ ഞാൻ ഏറെ ശ്രദ്ധ പുലർത്താറുണ്ട്.
സൈക്കോളജി, ഏവിയേഷൻ,
അഭിനയം
ഇപ്പോൾ പലരും ചോദിക്കാറുണ്ട് അഭിനയിക്കാൻ വൈകിപ്പോയോ, എവിടെയായിരുന്നു ഇതുവരെയെന്നൊക്കെ. ഞാൻ ഇതുവരെ പല മേഖലകളിലായി വ്യാപിച്ചു കിടക്കുവായിരുന്നുവെന്ന് വേണം പറയാൻ.( ചിരിക്കുന്നു). ചെറുപ്പത്തിലേ പഠിച്ച് ജോലി വാങ്ങണമെന്ന വാശിയുണ്ടായിരുന്നു. പാട്ടും ഡാൻസും ഒക്കെ കൂടെയുണ്ടെങ്കിലും സ്വന്തമായി ജോലി വേണമെന്ന് നിർബന്ധമായിരുന്നു. ഡിഗ്രിക്ക് സൈക്കോളജി പഠിച്ചതും അതുകഴിഞ്ഞ് ഏവിയേഷൻ രംഗത്തേക്ക് തിരിഞ്ഞതുമൊക്കെ അങ്ങനെയാണ്. റിസ്ക് എടുക്കാൻ നല്ല താത്പര്യമുള്ള ആളാണ്. അമേരിക്കയിൽ ആയിരുന്നപ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും തിരിഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് ഓരോ മേഖലയിലും വലിയ ബുദ്ധിമുട്ടില്ലാതെ പിടിച്ചു നിൽക്കാൻ പറ്റി. അപ്പോഴും മനസിൽ അഭിനയമോഹം ആരും കാണാതെ ഒളിപ്പിച്ചുകൊണ്ടു നടന്നെന്ന് പറയാം. ഒടുവിൽ എങ്ങനെയൊക്കെയോ ഇവിടെയെത്തി. കുടുംബ പാരമ്പര്യം നോക്കിയാൽ ആരും ഈ രംഗത്ത് ഇല്ല. പക്ഷേ, എന്നിട്ടും എത്തിയത് ഭാഗ്യം കൊണ്ടാണ്. ഒരു സ്ത്രീയെന്ന നിലയിൽ പല ജോലികൾ ചെയ്യാൻ കഴിഞ്ഞത് വലിയൊരു വിജയമായിട്ടാണ് കാണുന്നത്. നമുക്ക് താത്പര്യമുള്ള ഏരിയയിലൊക്കെ ഒരിക്കലെങ്കിലും ഒന്ന് കൈ വയ്ക്കണമെന്നാണ് എല്ലാവരോടും എനിക്ക് പറയാനുള്ളത്. നമ്മുടെ സ്വപ്നങ്ങളെ നമ്മൾ പിന്തുടരണം. അത് നല്ലൊരു അനുഭവമാണ്. പല തരം ജോലികൾ, ആളുകൾ, സാഹചര്യങ്ങൾ ഒക്കെ വരുമ്പോൾ നമുക്ക് ഒരുപാട് പഠിക്കാൻ പറ്റും. ജീവിതത്തിൽ കുറച്ചുകൂടി കരുത്ത് നേടിയെടുക്കാൻ ഇതെല്ലാം സഹായിക്കും. അതുപോലെ ഒരുപാട് യാത്രകളും നടത്തണം. ഞാൻ ഒത്തിരി യാത്ര ചെയ്യുന്ന ആളാണ്. അമേരിക്കയിലായിരുന്നപ്പോൾ ഒരുപാട് രാജ്യക്കാരെ അടുത്ത് പരിചയപ്പെടാൻ പറ്റി. പലരുടെയും പ്രശ്നങ്ങൾ അറിയുകയും അവർക്കൊപ്പം കൂടെ നിൽക്കുകയും ചെയ്യുമ്പോൾ നമ്മളറിയും നമ്മുടേതൊന്നും പ്രശ്നങ്ങളേ അല്ലെന്ന്.
ഡിഗ്രിക്ക് സൈക്കോളജിയാണ് പഠിച്ചത്. ആൾക്കാരെ നിരീക്ഷിക്കാൻ വലിയ ഇഷ്ടമായിരുന്നു. അങ്ങനെയാണ് സൈക്കോളജി പഠിക്കാൻ തീരുമാനിച്ചത്. എയർലൈൻസിന്റെ യൂണിഫോമിനോടുള്ള കൊതിയാണ് അതിലേക്ക് വലിച്ചടുപ്പിച്ചതെന്ന് പറയാം. ചെന്നൈ എയർപോർട്ടിലായിരുന്നു ജോലി ചെയ്തത്. അന്ന് കേരളത്തിൽ വലിയ അവസരമുണ്ടായിരുന്നില്ല. മെഡിക്കൽ സ്കൂളിൽ പോയി നഴ്സിംഗ് പഠിച്ചത് മകന് വേണ്ടിയായിരുന്നു. മകൻ ജനിച്ച സമയത്തുണ്ടായ പ്രശ്നങ്ങളെ തുടർന്ന് അവന്റെ ജീവിതം വീൽചെയറിലായിരുന്നു.
പ്രസവമെടുക്കാൻ സമയം വൈകിയതായിരുന്നു എന്റെ കുഞ്ഞിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ആ സമയത്ത് അവന് തലച്ചോറിൽ ആഘാതമുണ്ടായി. ശാരീരികമായും മാനസികവുമായ വളർച്ചയെ ബാധിച്ചു. നാല് വർഷം മുന്നേ അവൻ ഞങ്ങളെ വിട്ടുപോയി. ആ സമയത്തൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നും ആ വേദന മാറിയിട്ടില്ല. മാക്സ് വെൽ എന്നായിരുന്നു അവന്റെ പേര്. ഒരു മകൾ കൂടി എനിക്കുണ്ട്. സാഷ 6ാം ക്ലാസിലാണ് ഇനി. അവൾ അവളുടെ അച്ഛനൊപ്പം അമേരിക്കയിലാണ്. ഭാര്യാഭർതൃ ബന്ധമില്ലെങ്കിലും ഞാനും മോളുടെ അച്ഛനും നല്ല സുഹൃത്തുക്കളാണ്. മകളുടെ സംരക്ഷണത്തിന് ഞങ്ങൾ രണ്ടുപേരും ഒരുപോലെ സമയം ചെലവഴിക്കുന്നുണ്ട്.
അച്ഛനും അമ്മയും സഹോദരനും അവന്റെ ഭാര്യയും അവരുടെ മക്കളും അടങ്ങുന്നതാണ് നാട്ടിലെ എന്റെ കുടുംബം. പാലായിലാണ് വീട്.
മനസിലൊളിപ്പിച്ച മോഹം
ചെറുപ്പം മുതലേ പാട്ട് കൂടെയുണ്ട്. പാട്ട് ആസ്വദിച്ച് പാടുമ്പോഴെല്ലാം മനസിൽ അഭിനയിക്കാറുണ്ടായിരുന്നു. അങ്ങനെയാണെന്ന് തോന്നുന്നു അഭിനയവും മനസിലേക്ക് കടന്നുവരുന്നത്. പാടുന്ന സമയത്ത് നമ്മളറിയാതെ തന്നെ നമ്മുടെ മുഖത്ത് പല ഭാവങ്ങൾ വിരിയും. പക്ഷേ ഇത്രയും പേരുടെയും മുന്നിൽ നിന്ന് അഭിനയിക്കുന്നതൊക്കെ കുറച്ച് പേടിയുള്ള കാര്യമായിരുന്നു. നന്നായി പഠിക്കണം, ജോലി വാങ്ങണമെന്നായിരുന്നു ചിന്ത. പിന്നീട് വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയി. അധികം വൈകാതെ മക്കളൊക്കെയായി, ജീവിതം ആകെ തിരക്കിലുമായി. അവിടെയായിരുന്ന സമയത്ത് ഇടയ്ക്കെല്ലാം മേക്കിംഗ് വീഡിയോകളൊക്കെ കാണുമായിരുന്നു. അഭിനയം ഇങ്ങനെയൊക്കെയാണെന്ന് മനസിലാക്കി തുടങ്ങിയത് അതോടെയാണ്. മകൻ മരിച്ചതോടെ വല്ലാത്തൊരു അവസ്ഥയിലായി ഞാൻ. മകൾ വളർന്ന് അവളുടെ അച്ഛനോടൊപ്പം നിൽക്കാൻ ബുദ്ധിമുട്ടില്ലെന്ന് തോന്നിയതോടെ അവളുടെ സമ്മതത്തോടെയാണ് ഞാൻ നാട്ടിലേക്ക് വന്നത്. ഇന്നിപ്പോൾ ഞാൻ അഭിനയിക്കുന്നതിലും എന്റെ പഴയ സ്വപ്നം കൈയെത്തിപ്പിടിക്കാൻ കഴിഞ്ഞതിലും അവൾ ഹാപ്പിയാണ്. ചെറിയ പരസ്യങ്ങളിലൂടെയാണ് ഈ രംഗത്തേക്ക് കടന്നത്. ഇപ്പോൾ ചക്കപ്പഴത്തിലെത്തി നിൽക്കുന്നു. അഭിനയം പോളിഷ് ചെയ്തെടുക്കാൻ പറ്റിയ ഒരിടത്തേക്ക് വന്നത് വലിയ സന്തോഷമായി.
സൗഹൃദമാണ്
ഞങ്ങളുടെ വിജയം
ലൊക്കേഷനിൽ ആദ്യത്തെ രണ്ടു മാസം കുറച്ച് സ്ട്രഗിളിംഗായിരുന്നു. കൂടുതലും പുതിയ ആൾക്കാരാണ്. ശ്രീകുമാറിനും ( ഉത്തമൻ ), അമലിനും (കുഞ്ഞുണ്ണി ) മാത്രമാണ് കാര്യമായി അഭിനയിച്ച് പരിചയമുള്ളത്. ഇരുപത് വർഷമായി അമേരിക്കയിൽ ജീവിച്ചിട്ട് പെട്ടെന്ന് ഇവിടെ വന്ന് മലയാളം പറയുമ്പോൾ എന്റെ ഉച്ചാരണത്തിലൊക്കെ പ്രശ്നമുണ്ടായിരുന്നു. ആ പേടി അഭിനയിക്കാൻ നിന്നപ്പോഴും ഉണ്ടായിരുന്നു. അതൊക്കെ കൂടെയുള്ളവരുടെ പിന്തുണ കൊണ്ടാണ് മറികടക്കാൻ പറ്റിയത്. തെറ്റിയാലും എത്ര ടേക്ക് വേണമെങ്കിലും പോകാൻ അവർ തയ്യാറായിരുന്നു. ലൈവ് റെക്കോഡിംഗാണ്. അതുകൊണ്ട് ഒരാൾ തെറ്റിച്ചാലും ബാക്കിയുള്ളവരും ആ സീൻ റീടേക്ക് ചെയ്യുന്ന പ്രോസസിലൂടെ പോകേണ്ടി വരും. തുടക്കത്തിലായിരുന്നു ഈ പ്രശ്നങ്ങളുണ്ടായിരുന്നത്. പിന്നീട് അതെല്ലാം മാറി. എല്ലാവരും കൂടി ചേരുമ്പോൾ നല്ല അന്തരീക്ഷമാണ്. ഞങ്ങൾക്കെല്ലാം സെക്കൻഡ് ഫാമിലി തന്നെയാണ് അവിടം. ഷൂട്ട് കഴിഞ്ഞാലും മക്കളെല്ലാം എന്നെ അമ്മയെന്നും കൊച്ചുമക്കളെല്ലാം അച്ഛമ്മ എന്നുമാണ് വിളിക്കുന്നത്. അതുപോലെ, ചക്കപ്പഴം ക്രൂവിൽ വേർതിരിവ് വേണ്ടയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് മാത്രമല്ല, ചായ കൊണ്ടുവരുന്ന പയ്യൻ മുതൽ എല്ലാവരും ഒറ്റ കുടുംബം ആണ്. നല്ല സൗഹൃദം എല്ലാവർക്കുമിടയിലുണ്ട്
ഇതിനിടയിൽ സിനിമയിലും അഭിനയിക്കാൻ കഴിഞ്ഞു. ഓഡിഷൻ കോൾ കണ്ടിട്ടാണ് നായാട്ടിലേക്ക് അപേക്ഷിച്ചത്. അവിടെ ചെന്നപ്പോൾ ഒരു ആത്മവിശ്വാസം തോന്നി, ചെറിയ വേഷമാണ്. ചക്കപ്പഴം തുടങ്ങുന്നതിന് മുന്നേയാണ് അതിന്റെ ഷൂട്ടിംഗ് നടന്നത്. ഇപ്പോൾ പുതിയ പ്രോജക്ടുകൾ വരുന്നുണ്ട്, പക്ഷേ, ഡേറ്റ് പ്രശ്നമാണ്. മാസത്തിൽ ഇരുപത് ദിവസത്തിൽ കൂടുതൽ ചക്കപ്പഴത്തിന് വേണം. പിന്നെ നല്ലൊരു കഥാപാത്രം വേണമല്ലോ ഇനി സിനിമയിൽ ചെയ്യാൻ. വെറുതേ ഓടി പോയി ചെയ്യാൻ പറ്റില്ല. ഡേറ്റ് നോക്കുമ്പോൾ പ്രശ്നം വരാറുണ്ട്. സിനിമയിലേക്ക് അവസരം കിട്ടിയെന്ന് കരുതി ആദ്യം അവസരം തന്ന കുടുംബത്തിൽ നിന്നും വിട്ട് പോകാൻ പറ്റില്ല. അവിടത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞിട്ട് ബാക്കി നോക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. പിന്നെ, രണ്ട് മൂന്ന് അവസരങ്ങൾ നഷ്ടമായെന്ന് കരുതി ഒരു ആർട്ടിസ്റ്റിന്റെ ഭാവി അവിടെ തീർന്നെന്ന് വിശ്വസിക്കുന്നില്ല. എനിക്കുള്ളത് എപ്പോഴാണേലും എന്നെ തേടി വരുമെന്ന് ഉറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |