
ഏറെ ചിരിപ്പിച്ച 'മോഹിനിയാട്ട"ത്തിലെ സീനിയർ സുഭാഷിനെയും 'കറക്ക"ത്തിലെ സൈക്കോളജിസ്റ്റിനെയുമാണ് ഏറ്റവും ഒടുവിൽ കണ്ടത്. ഒ.ടി.ടിയിലും 'മോഹിനിയാട്ടം" തരംഗം തീർക്കുമ്പോൾ സീനിയർ സുഭാഷ് പ്രേക്ഷകരുടെ ' ഹീറോ" ആയി മാറുന്നു. ഒരു കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നപ്പോൾ ലക്ഷങ്ങൾ ചോദിക്കുമായിരുന്നിട്ടും നാട്ടിലെ അമ്പലത്തിലെ സെക്രട്ടറി സ്ഥാനം മതി എന്നു പറഞ്ഞ സീനിയർ സുഭാഷ് സമ്മാനിച്ച തിളക്കവുമായി നിറഞ്ഞ ആഹ്ളാദത്തിൽ അഭിറാം രാധാകൃഷ്ണൻ സംസാരിച്ചു.
മോഹിനിയാട്ടത്തിലെ സീനിയർ സുഭാഷ് സമ്മാനിച്ച സന്തോഷം എന്തെല്ലാമായിരിക്കും ?
ഭരതനാട്യം കാണാത്തവർ പോലും മോഹിനിയാട്ടത്തിന്റെ വിജയത്തോടുകൂടി ഭരതനാട്യം കണ്ടു. അതുക്കൊണ്ടുതന്നെ സുഭാഷ് വളരെ വലിയ സ്ഥാനം നേടിയെന്ന് മനസിലായി.പ്രേഷകർ കഥാപാത്രത്തെ ഏറ്റെടുത്തത് അഭിനേതാവെന്ന നിലയിൽ വളരെ വലിയ സന്തോഷം തന്ന കാര്യമാണ്. അതിന് സൈജു കുറുപ്പിനോടും കൃഷ്ണദാസ് മുരളിയോടും തോമസ് തിരുവല്ലയോടും ഏറെ കടപ്പാടുണ്ട്.
സൗഹൃദങ്ങളാണോ നടൻ എന്ന വിലാസം തന്നതും അടുത്ത സിനിമയിലേക്ക് പോകുന്നതിന് സഹായിച്ചതും ?
സൗഹൃദം മാത്രം എന്ന് പറയാൻ സാധിക്കില്ല. എന്നാൽ സൗഹൃദം സിനിമയിലേക്ക് വഴി തുറക്കുന്നതിൽ പ്രധാന പങ്ക്വഹിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ഭരതൻ, സമീർ താഹിർ,ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാൻ തുടങ്ങിയവരുടെ സൗഹൃദം കരിയറിന്റെ തുടക്കത്തിൽ ഉണ്ടാവുകയും അത് സിനിമാ പ്രവേശത്തെ സഹായിക്കുകയും ചെയ്തു. സൗബിൻ ഷാഹിർ, ഖാലിദ് റഹ്മാൻ, മിഥുൻ മാനുവൽ തോമസ്, സക്കറിയ എന്നിവരുടെ മാത്രമല്ല, സീനിയർ സംവിധായകരായ ജീത്തു ജോസഫ് ,റോഷൻ ആൻഡ്രൂസ്, എസ്.എൻ. സ്വാമി എന്നിവരുടെ സിനിമയുടെ ഭാഗമാകാനും കഴിഞ്ഞു. അവരെല്ലാം അഭിനയ ജീവിതത്തിൽ വഴികാട്ടികളായി മാറി. എന്നാൽ തുടക്കത്തിൽ സംഭവിച്ചതെല്ലാം സുഹൃദ് വലയത്തിലുണ്ടായ സിനിമകൾ തന്നെയാണ്.
ക്യാരക്ടർ വേഷങ്ങൾ സേഫ് സോൺ നൽകുന്നുണ്ടോ ?
എല്ലാ റോളുകളും ഒരു ക്യാരക്ടറാണ്. ഏത് ക്യാരക്ടറും അഭിനയിക്കുന്നത്പോലെ ഇരിക്കും. ക്യാരക്ടർ റോളിൽ ഒരുപാട് പുതമുകൾക്ക് സാദ്ധ്യതയുണ്ട്. അതിനാൽ പല തരം കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കും. അതുപോലെ ഇന്ന് ഒരു മേഖലയിലും സേഫ്സോൺ എന്നത് ഇല്ല. കാരണം എന്നെ സംബന്ധിച്ച് ഞാൻ സിനിമയിൽ പ്രവർത്തിക്കാൻ വരുന്നത് ഈ മേഖലയിലെ കഷ്ടപ്പാടുകളും പ്രതിസന്ധികളുമെല്ലാം സുഹൃത്തുക്കളിൽ നിന്ന് ചേദിച്ച് മനസിലാക്കിയതിന് ശേഷമാണ്. മറ്റൊരു തമാശ ഈ ഒരു മേഖലയിൽ സേഫ് എന്നൊരു സ്ഥാനം ഉണ്ടോ എന്നതാണ്. ഇവിടെ പിടിച്ചുനിൽക്കണമെങ്കിൽ ഉറപ്പായും കഷ്ടപ്പെടണം. ജീവിതത്തിൽ സേഫ്സോൺ ഉറപ്പുവരുത്തണമെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. കാരണം കഷ്ടപ്പാടുകളെയും സന്തോഷത്തെയും വളരെ പ്രാക്ടിക്കലായി നേരിടുകയെന്നതാണ് എന്റെ പോളിസി.
ആർ.എൽ.വി കോളേജിലെ ഗസ്റ്റ് ലക്ചറർ ജോലി ഉപേക്ഷിക്കുമ്പോഴും സിനിമ സുരക്ഷിതമാകുമെന്ന് കരുതിയിരുന്നോ ?
ആർ.എൽ.വിയിൽ ആർട്- ഹിസ്റ്ററി അദ്ധ്യാപകനായിരുന്നു. പഠിച്ച വിഷയമായതിനാൽ അതെനിക്ക് വളരെ ഇഷ്ടപ്പെട്ട ജോലി ആയിരുന്നു. സിനിമയിലേക്ക് വരുമ്പോഴും ഇതൊരു വേദി അല്ലെങ്കിൽ വരുമാനമാർഗം എന്നതിലുപരി കലാകാരൻ എന്ന നിലയിൽ അതിനെ സ്നേഹിച്ച് മുന്നോട്ടുക്കൊണ്ടുപോകുകയായിരുന്നു. ഫൈൻ ആർട്സ് പശ്ചാത്തലം ഉള്ളിനാൽ അദ്ധ്യാപനവും സിനിമയും തന്നെയായിരുന്നു ലക്ഷ്യവും. അതിനാൽ വേറൊരു മേഖലയിലേക്ക് പോകാൻ താത്പര്യമില്ലായിരുന്നു. വരുമാനം മാത്രം പ്രതീക്ഷിച്ചല്ല നിന്നത്. അതിനാൽതന്നെ സധൈര്യം മുന്നോട്ടുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |