തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ നിയമം കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഗുണ്ടാമാഫിയ സംഘങ്ങളെ തടയാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. വർഗീയസംഘർഷത്തിനുള്ള ബോധപൂർവമായ ശ്രമമുണ്ടായിട്ടും അതിൽ നിന്ന് കേരളത്തെ മുക്തമാക്കാൻ സർക്കാരിന് കഴിഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് അതീവപ്രാധാന്യമാണ് നൽകുന്നത്. ഇതിനായി കൂടുതൽ വനിതകളെ പൊലീസിൽ ഉൾപ്പെടുത്തും. പൊലീസ് സ്റ്റേഷനിൽ വരാതെ തന്നെ ഓൺലൈൻ വഴി പരാതി നൽകുന്ന സംവിധാനം ശക്തിപ്പെടുത്തും. ഓൺലൈൻ വഴി തന്നെ മറുപടിയും നൽകും. ലഭിക്കുന്ന പരാതികൾക്കെല്ലാം ഉടനടി പരിഹാരം കാണും. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അക്രമങ്ങൾ തടയുന്നതിന് പ്രത്യേക സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ പൊലീസ് സേനയിലെ വനിതകളുടെ അംഗബലം 6 ശതമാനമായിരുന്നു. പുതിയ റിക്രൂട്ടുമെന്റ് പൂർത്തിയാകുമ്പോൾ 9.61 ശതമാനമാകും. പടിപടിയായി 11 ശതമാനമാക്കും. 197 സ്കൂളുകളിൽ കൂടി സ്റ്റുഡന്റ് പൊലീസ് വിംഗ് തുടങ്ങുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇവരെ പരിശീലിപ്പിക്കാൻ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും പ്രയോജനപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |