കൊല്ലം: ഏറെനാളത്തെ കാത്തിരിപ്പിനുശേഷം കൊല്ലം പോർട്ടിലെത്തിയ ചരക്കുകപ്പലായ 'എം.വി. ചൗഗ്ലേ 8' മടങ്ങി. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കപ്പൽ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഒരു മാസത്തിനുള്ളിൽ വീണ്ടും ചരക്കുമായെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഞായറാഴ്ചയാണ് എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യവുമായി കപ്പൽ കൊല്ലം പോർട്ടിലെത്തിയത്. എഫ്.സി.ഐയുടെ ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച ശേഷം ഒഴിഞ്ഞ കണ്ടെയ്നറുകളുമായാണ് ഇന്നലെ മടങ്ങിയത്. അടുത്തവരവിന് ഭക്ഷ്യധാന്യങ്ങൾ, തോട്ടണ്ടി, ടൈൽ എന്നിവയ്ക്കുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനൊപ്പം കൊല്ലത്തുനിന്ന് എന്തെങ്കിലും ചരക്ക് കൊച്ചിയിലേക്ക് സംഘടിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
സാമ്പത്തികലാഭം
കപ്പൽമാർഗം കൊല്ലം പോർട്ടിൽ ചരക്ക് കൊണ്ടുവരാം എന്നതിന് പുറമേ ലോറിയിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്ന വ്യവസ്ഥയിലാണ് ഷിപ്പിംഗ് ഏജൻസി വ്യപാരികളെയും വ്യവസായികളെയും സമീപിക്കുന്നത്. അതുകൊണ്ടുതന്നെ വ്യാപാരികൾക്ക് കൊച്ചിയിൽ നിന്ന് ലോറിയിൽ ചരക്ക് കൊണ്ടുവരുന്നതിനെക്കാൾ സാമ്പത്തികലാഭം പോർട്ട് വഴിയുള്ള നീക്കത്തിൽ ലഭിക്കുമെന്നാണ് സൂചന. വ്യാപാരികളെ ആകർഷിക്കാനായി തീരദേശ കപ്പൽ സർവീസിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഇൻസെന്റീവിന്റെ ഒരു വിഹിതം കൂലിയിൽ കുറവ് ചെയ്യാൻ പോർട്ട് അധികൃതർ ഏജൻസിയോട് നിദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |