അമ്മയോട് ഏറെ സ്നേഹം മനസിൽ നിറഞ്ഞുനിൽക്കുമ്പോഴും അതൊന്നും പ്രകടിപ്പിക്കാനാവാതെ ഭാര്യയ്ക്കൊപ്പം നിൽക്കേണ്ടിവരുന്ന മനു എന്ന കഥാപാത്രം 'സസ്നേഹം" എന്ന പരമ്പരയുടെ ജീവനാണ്. മിഥുൻ മേനോനാണ് മനു എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുമ്പിലേക്കെത്തുന്നത്. പ്രേക്ഷകർക്ക് ഏറെ പരിചിതനാണ് മിഥുൻ. ഒട്ടേറെ പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ള മിഥുൻ ഇപ്പോൾ മനു എന്ന തന്റെ പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ്. മിഥുൻ മേനോന്റെ വിശേഷങ്ങളിലേക്ക്...
നിസഹായനാണ് മനു
ഓരോ സമയത്തും പ്രേക്ഷകരുടെ മുമ്പിലേക്ക് വ്യത്യസ്തമായ ഓരോ കഥാപാത്രങ്ങളായെത്തുമ്പോൾ ലഭിക്കുന്ന സന്തോഷം ഒട്ടും ചെറുതല്ല. സസ്നേഹത്തിലെ മനുവാണ് ഇപ്പോൾ. നിസഹായനാണ് മനു. മനസിൽ അമ്മയോടുള്ള സ്നേഹം വാനോളമുണ്ട്. പക്ഷേ തന്റെ ബിസിനസ് സ്വപ്നങ്ങളെ വളർത്തിയെടുക്കാൻ കൂട്ടായി നിൽക്കുന്ന ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം ചേർന്നുനിൽക്കേണ്ടിവരുന്ന ഒരു പ്രത്യേകാവസ്ഥയാണ് മനുവിന്റേത്. അമ്മയ്ക്കെതിരെ അവർ പടയൊരുക്കം നടത്തുമ്പോഴും പ്രതിരോധിക്കാനാകാതെ നിശബ്ദനാകേണ്ടി വരുന്ന ഒരു മകൻ. എന്നാൽ കഥാഗതിയുടെ വളർച്ചയ്ക്കനുസരിച്ച് മനു പ്രതികരിക്കാൻ തുടങ്ങുന്നുണ്ട്. സസ്നേഹത്തിന്റേത് സമൂഹത്തിന് ഒരു സന്ദേശം നൽകുന്ന കഥയാണ്. പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന കഥ.
ഇന്നത്തെ കാലത്ത് എന്തൊക്കെയാണ് നമുക്കുചുറ്റും സംഭവിക്കുന്നത്? വാർദ്ധക്യത്തെ ഒരു മഹാരോഗമായി കാണുന്നവരുണ്ട്. അച്ഛനെയും അമ്മയെയും പ്രായമാകുമ്പോൾ എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കുന്ന മക്കൾ. അവർക്കുനേരെയാണ് സസ്നേഹം വിരൽചൂണ്ടുന്നത്. പരമ്പരയിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷം. ഷൈജു സുമേഷിന്റെ സംവിധാനത്തിലാണ് സസ്നേഹം ഒരുങ്ങുന്നത്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കിയ സംവിധായകനാണ് അദ്ദേഹം. സസ്നേഹത്തിന്റേത് ഏറെ സമ്പന്നമായ ഒരു കാസ്റ്റിംഗാണ്. പ്രതിഭാധനരായ അഭിനേതാക്കളാണ് സീരിയലിൽ അണിനിരക്കുന്നത്.
രേഖ ചേച്ചി സ്മാർട്ടാണ്
സസ്നേഹത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് രേഖ ചേച്ചിയാണ്. (രേഖ രതീഷ്) ഇതിനുമുമ്പും ഏറെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയിട്ടുള്ള ആർട്ടിസ്റ്റാണ് രേഖ ചേച്ചി. 'പരസ്പരം" സീരിയലിലെ പദ്മാവതി എന്ന കഥാപാത്രത്തെ പ്രേക്ഷകർ പെട്ടെന്നൊന്നും മറക്കില്ലല്ലോ. സസ്നേഹത്തിലെ ഇന്ദിര, രേഖ ചേച്ചിയുടെ കരിയറിലെ തന്നെ വലിയൊരു നാഴികക്കല്ലാവുന്ന കഥാപാത്രമായിരിക്കും. അറുപത് വയസ് പ്രായമുള്ള ഒരു സ്ത്രീയായാണ് രേഖചേച്ചി വേഷമിടുന്നത്. വേറിട്ട അഭിനയവും ശബ്ദം കൊടുക്കുന്നതുമുൾപ്പെടെ പൂർണമായും ചേച്ചി ആ കഥാപാത്രമായി മാറുകയാണ്. പിന്നെ സജി ചേട്ടൻ (കെ.പി.എ.സി സജി) അദ്ദേഹവും വളരെ പ്രതിഭാധനനായ ഒരു കലാകാരനാണ്. ശരിക്കും സസ്നേഹത്തിലെ ഈ രണ്ടു കഥാപാത്രങ്ങൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായിരുന്നു രേഖചേച്ചിയും സജിച്ചേട്ടനും. പിന്നെ ലക്ഷ്മി നെഗറ്റീവ് റോളുകളിൽ തിളങ്ങിയിട്ടുള്ള താരമാണ്. മനുവിന്റെ ഭാര്യ പ്രിയയായി ലക്ഷ്മി തകർത്തഭിനയിക്കുന്നുണ്ട്. അങ്ങനെ എടുത്തുപറയുകയാണെങ്കിൽ സീരിയലിൽ വേഷമിടുന്ന ഓരോ അഭിനേതാക്കളും വളരെ വലിയ അനുഭവസമ്പത്തുള്ളവരും കഴിവുള്ളവരും തന്നെയാണ്. ലൊക്കേഷനിൽ എല്ലാവരും വളരെ സൗഹൃദത്തിലാണ്. ഓരോ സീൻ ഷൂട്ട് ചെയ്യുന്നതും ശരിക്ക് ആസ്വദിച്ചാണ്. ഷൂട്ട് ചെയ്യുന്ന ഓരോ രംഗങ്ങളും ടെലിവിഷനിൽ കാണുമ്പോൾ അതിന്റെ ഭംഗി ശരിക്കും ആസ്വദിക്കാൻ പറ്റും. കൂടെ അഭിനയിക്കുന്നവർ പരസ്പരം നൽകുന്ന പിന്തുണയാണ് കാരണം. സസ്നേഹത്തിന്റെ നിർമ്മാതാവ് ഡോ. ഷാജു വർഷങ്ങളായി ടെലിവിഷൻ രംഗത്തുള്ളയാളാണ്. അറിയപ്പെടുന്ന അഭിനേതാവാണ്. സീരിയലിനെയും സീരിയൽ പ്രവർത്തകരെയും നന്നായി അറിയാവുന്നയാൾ. അത് ശരിക്കും വളരെ വലിയൊരു കാര്യമാണ്. അങ്ങനെയൊരു പിൻബലം തരുന്ന കംഫർട്ട് സോൺ എടുത്തുപറയേണ്ടതാണ്. എല്ലാവർക്കും നല്ല പിന്തുണ തരുന്ന പ്രൊഡക്ഷൻ കമ്പനിയാണ് സസ്നേഹത്തിന്റേത്.
ഇന്ദ്രനിൽ നിന്നും മനുവിലേക്കുള്ള യാത്ര
സീരിയൽ അഭിനയം തുടങ്ങുന്നത് 'സ്ത്രീധനം" എന്ന പരമ്പരയിലൂടെയാണ്. ആ കഥാപാത്രം ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. ഇപ്പോഴും സ്ത്രീധനത്തിലെ ഇന്ദ്രനായിട്ടാണ് പലരും എന്നെ കാണുന്നത്. അത്രയും റീച്ചായ ഒരു കഥാപാത്രമായിരുന്നു അത്. വേണി എന്ന നെഗറ്റീവ് കഥാപാത്രത്തിന്റെ കാമുകനായാണ് സ്ത്രീധനത്തിൽ ഇന്ദ്രൻ എത്തുന്നത്. പക്ഷേ വെറുമൊരു കാമുകനായിരുന്നില്ല അത്. സ്ത്രീധനം പരമ്പര അക്കാലത്ത് റേറ്റിംഗ് ചാർട്ടിൽ മുൻപന്തിയിലായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജോസേട്ടനാണ് (ജോസ് പേരൂർക്കട) സ്ത്രീധനത്തിലേക്ക് എന്നെ കൊണ്ടുവരുന്നത്. ഒരു അഭിനേതാവ് എന്ന നിലയിൽ അങ്ങനെയൊരു തുടക്കം ഒരനുഗ്രഹം തന്നെയായിരുന്നു. സീരിയൽ രംഗത്തേക്ക് വരുന്നതിനു മുമ്പ് അവതാരകനായിരുന്നു എന്നു പറയാം. ഒരു പ്രാദേശിക ചാനലിന്റെ റോഡ്ഷോയിൽ ആങ്കറായി തുടങ്ങി. അവതാരകവേഷം ആസ്വദിച്ചെങ്കിലും മനസിൽ അഭിനയസ്വപ്നം കണ്ടിരുന്നുവെന്നതാണ് സത്യം. സ്ത്രീധനം പോലെ ഹിറ്റ് സീരിയലിലേക്കുള്ള എൻട്രി എനിക്ക് ഗുണം ചെയ്തു. പിന്നീട് ചെറുതും വലുതുമായ കുറേ കഥാപാത്രങ്ങൾ. ഇവൾ യമുന, അമ്മ, ദത്തുപുത്രി, നുണച്ചിപ്പാറു, കാണാകണ്മണി, എന്ന് സ്വന്തം ജാനി, സത്യ എന്ന പെൺകുട്ടി, ചാക്കോയും മേരിയും തുടങ്ങിയ സീരിയലുകളെല്ലാം മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചു. ചാക്കോയും മേരിയും എന്ന സീരിയലിൽ ഒരു പക്കാ നെഗറ്റീവ് റോളായിരുന്നു. 'കഴിഞ്ഞകാലം" എന്ന സിനിമയിൽ അഭിനയിച്ചു. കുറച്ച് ഷോർട്ട് ഫിലിമുകൾ, പിന്നെ മ്യൂസിക് ആൽബം അങ്ങനെ ഞാൻ എപ്പോഴും കാമറയ്ക്കുമുമ്പിൽ തന്നെയുണ്ടായിരുന്നു.
വില്ലനെ ഭയക്കുന്നവർ
വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്ന അഭിനേതാക്കൾ നേരിടുന്ന പൊതുവായ ചില സാഹചര്യങ്ങളുണ്ട്. ചാക്കോയും മേരിയും ചെയ്യുന്ന സമയത്ത് പുറത്തിറങ്ങുമ്പോഴൊക്കെ ആൾക്കാർ വന്നിട്ട് ചീത്ത പറയുമായിരുന്നു. ചില അമ്മമാരൊക്കെ വന്നിട്ട് കണക്കിന് വഴക്കിടും. അവരോടൊക്കെ സമാധാനത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുമെങ്കിലും വില്ലന്മാർ പലരുടെ മനസിലും വില്ലന്മാർ തന്നെയാണ്. ഒരു തരത്തിൽ ചിന്തിച്ചാൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഒരു അഭിനേതാവിന് ലഭിക്കുന്ന അംഗീകാരം കൂടിയാണിത്. സസ്നേഹത്തിലെ മനുവിനെ ഇഷ്ടമല്ലാത്ത കുറേ അമ്മമാരുണ്ട്. ഇപ്പോൾ പുറത്തിറങ്ങുമ്പോൾ മനുവാണെന്ന് കരുതിയാണ് പലരും സംസാരിച്ചു തുടങ്ങുന്നത്. സ്വന്തം അമ്മയോട് ഇങ്ങനെ പെരുമാറാൻ എങ്ങനെ സാധിക്കുന്നു, നീ ഭാര്യ പറയുന്നതുമാത്രം കേട്ട് ജീവിച്ചോ, നിനക്കുള്ള പണി പുറകേവരും അങ്ങനെയൊക്കെ സ്ഥിരം കേൾക്കുന്ന ഡയലോഗുകൾ കുറച്ചുണ്ട് ഇപ്പോൾ. എല്ലാം ആദ്യം കുറച്ച് കൺഫ്യൂഷൻ തരുമെങ്കിലും പിന്നെ ഓർക്കുമ്പോൾ ചിരിവരും.
അതിരില്ലാത്ത സൗഹൃദം
നല്ല സൗഹൃദങ്ങൾ എന്നും നമ്മുടെ ജീവിതത്തെ നല്ല രീതിയിൽ സ്വാധീനിക്കും. എല്ലാകാലത്തും കൂടെ പ്രവർത്തിക്കുന്നവരോടെല്ലാം നല്ല സൗഹൃദത്തിലാണ് ഞാൻ മുന്നോട്ട് പോരുന്നത്. ഇപ്പോഴും കൂടെ വർക്ക് ചെയ്യുന്നവർക്കെല്ലാം ഞാൻ നല്ലൊരു സുഹൃത്താണ്. ഫ്രണ്ട്ഷിപ്പ് ഏറെ ആസ്വദിക്കുന്ന ആളാണ് ഞാൻ. എടുത്തുപറയേണ്ട നല്ലൊരു സൗഹൃദം സജിനുമായാണ്. സജിൻ ജോൺ, അമ്മയറിയാതെ പരമ്പരയിൽ വിനീത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിൻ. സൗഹൃദം എന്നതിനപ്പുറം ഒരു ജ്യേഷ്ഠാനുജ ബന്ധമാണ് ഞങ്ങളുടേത്. അവൻ വളരെ കൂളായൊരു കാരക്ടറാണ്. എപ്പോഴും എന്തിനെയും പോസിറ്റീവായി കാണുന്ന സ്വഭാവം. വളരെ സിമ്പിളാണ്. അങ്ങനെ പറഞ്ഞുതുടങ്ങിയാൽ ഒരുപാട് നല്ല കാര്യങ്ങൾ അവനെക്കുറിച്ചുണ്ട്. ആ സൗഹൃദം ഏറെ ആസ്വദിക്കുന്നു. സസ്നേഹത്തിന്റെ ലൊക്കേഷനിൽ ചെന്നാൽ എല്ലാവരുമായും നല്ല കമ്പനിയാണ്. ശരിക്കും ഒരു ട്രിപ്പ് പോകുന്ന ഫീൽ തന്നെയാണ്.
ഞാൻ ജനിച്ചതും വളർന്നതുമെല്ലാം വയനാട്ടിലായിരുന്നു. ഇപ്പോൾ കോഴിക്കോടാണ്. കുട്ടിക്കാലത്ത് കുറേ സിനിമകൾ കാണാറുണ്ടായിരുന്നു. ഒരു നല്ല സിനിമ റിലീസായെന്നറിഞ്ഞാൽ എങ്ങനെയെങ്കിലും ആ സിനിമ കാണണമെന്നത് ഒരു വാശിയാണ്. പ്രാദേശികചാനലിനുവേണ്ടി ഒരു റോഡ് ഷോ ചെയ്യുന്നസമയത്ത് അവതാരകൻ വരാതിരുന്നതിനെ തുടർന്ന് ഞാൻ തന്നെ ആങ്കറിംഗ് ചെയ്ത് ഒരു ട്രയൽ ഷൂട്ട് ചെയ്യുകയായിരുന്നു. പക്ഷേ ആ ട്രയൽ ഷൂട്ട് ചെയ്ത എപ്പിസോഡ് അവർ ടെലിക്കാസ്റ്റ് ചെയ്തു. അങ്ങനെയാണ് സ്ക്രീനിൽ ആദ്യം മുഖം പ്രത്യക്ഷപ്പെടുന്നത്. അവിടെ നിന്നാണ് അഭിനയം എന്റെ മനസിൽ ഒരു സ്വപ്നമായി കൂടുകൂട്ടുന്നത്.
സന്തോഷം മാത്രം
ഒരു കലാകാരനാവുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യം തന്നെയാണ്. എന്റെ കാര്യത്തിൽ അവിചാരിതവും സ്വപ്നസാക്ഷാത്ക്കാരവുമൊക്കെയാണ് എന്റെ ഇന്നത്തെ കരിയർ. അപ്രതീക്ഷിതമായാണ് കാമറയ്ക്ക് മുമ്പിലെത്തിയതെങ്കിലും സ്വപ്നങ്ങളിൽ എന്നും ഒരു അഭിനേതാവ് കൂടെയുണ്ടായിരുന്നു. ഏത് മേഖലയിലായാലും ആത്മാർത്ഥയും അർപ്പണബോധവുമാണ് പ്രധാനം. അഭിനയത്തിന്റെ കാര്യത്തിൽ പൂർണമായും കഥാപാത്രത്തിലേക്ക് മാറാൻ ശ്രമിക്കാറുണ്ട്. എന്റെ ആദ്യ സീരിയൽ സ്ത്രീധനം ചെയ്യുന്ന സമയത്ത് ആ കഥാപാത്രത്തിന്റെ ആഴം എത്രത്തോളമെന്ന് ആദ്യം മനസിലായിരുന്നില്ല. പക്ഷേ എന്റെ ജോലി എന്ന നിലയിൽ അഭിനയിക്കുന്ന സമയത്ത് കഥയേയും കഥാപാത്രത്തെയും തിരിച്ചറിഞ്ഞ് നൂറ് ശതമാനം ആത്മാർത്ഥയോടെ ചെയ്തു. സീരിയൽ ഏതാണ്ട് നൂറാമത്തെ എപ്പിസോഡെത്തിയപ്പോഴാണ് എന്റെ കഥാപാത്രത്തിന്റെ എൻട്രി. അന്ന് ആ എപ്പിസോഡ് ടിവിയിൽ കണ്ടപ്പോഴും അതിന് പ്രേക്ഷകരുടെ പ്രതികരണം നേരിട്ട് കിട്ടിയപ്പോഴുമാണ് അത്ഭുതപ്പെട്ടുപോയത്. ആ വർഷത്തെ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സിൽ ഏറ്റവും മികച്ച പുതുമുഖനടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ചെയ്യുന്ന സീരിയലിന്റെ എപ്പിസോഡുകൾ പരമാവധി കാണാൻ ശ്രമിക്കാറുണ്ട്. സ്വയം ഒരു വിലയിരുത്തൽ നടത്തും. എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ ഇഷ്ടമാണ്. സിനിമകൾ ചെയ്യാനും ആഗ്രഹമുണ്ട്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യാനാണിഷ്ടം. പ്രേക്ഷകരുടെ സ്നേഹം എന്നും കൂടെയുണ്ടാകണമെന്നാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |