ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10.30ന് വിധി പ്രസ്താവിക്കുന്നത്. സ്വന്തം നിലയിൽ സാങ്കേതിക വിദഗ്‌ദ്ധ സമിതിയെ അന്വേഷണ ചുമതല ഏൽപ്പിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.
അതേസമയം പെഗാസസ് ചാര സോഫ്ട്‌വെയർ ഉപയോഗിച്ചോയെന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ കോടതിക്ക് മറുപടി നൽകിയിട്ടില്ല. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺ ബ്രിട്ടാസ് എം പി എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി സർപ്പിച്ചത്.
കഴിഞ്ഞ ജൂലായിലാണ് 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിൽ പെഗാസസ് ചാര സോഫ്ട്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാദ്ധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി കണ്ടെത്തിയത്. എന്നാൽ സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ അധിഷ്ടിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |