വാറുണ്ണിയുടെ കൂട്ടുകാരി., അപ്പുവിന്റെ പെണ്ണ്, മേലേടത്ത് രാഘവൻ നായരുടെ കുഞ്ഞനുജത്തി... ഇത് കേൾക്കുമ്പോൾ മലയാള സിനിമയുടെ നാട്ടുവഴിയിൽ പാട്ടുപാടി കുറുമ്പു കാട്ടുന്ന ഒരു പാവാടക്കാരി പെണ്ണിന്റെ മുഖം തെളിയും. അല്ലെങ്കിൽ ജോർജുകുട്ടിയുടെ ആലീസിനെ പെട്ടെന്ന് ഒാർമ വരും. പ്രേക്ഷകർ നിറഞ്ഞ സ്നേഹത്തിൽ അപ്പോൾ സുനിത എന്നു വിളിക്കും. തൊണ്ണൂറുകളിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ജയറാമിന്റെയും സുരേഷ് ഗോപിയുടെയും ജഗദീഷിന്റെയും സിനിമകളിലെ നായികാമുഖമായിരുന്നു. ആ സിനിമകൾ ഇപ്പോൾ ചാനലിൽ വരുമ്പോൾ നമ്മൾ സുനിതയെ ഓർക്കാറുണ്ട്. ഒരു ദിവസം സിനിമയിൽ നിന്ന് പെട്ടെന്ന് സുനിത അപ്രത്യക്ഷയായി. ബാല്യകാലസുഹൃത്ത് രാജിന്റെ പ്രിയ പാതിയായി സുനിത അമേരിക്കൻ ജീവിതം ആരംഭിച്ചിട്ട് ഇപ്പോൾ ഇരുപത്തിനാലു വർഷം പിന്നിടുന്നു. സൗത്ത് കരോലിനയിൽ വീട്ടമ്മയുടെയും നൃത്താദ്ധ്യാപികയുടെയും വേഷത്തിൽ നിറഞ്ഞ സന്തോഷത്തിലാണ് സുനിത. സുനിതയുടെ നൃത്യാഞ്ജലി സ്കൂൾ ഒഫ് ഡാൻസിന് വയസ് 23. ഏകമകൻ ശശാങ്കും സുനിതയുടെ ശിഷ്യൻ. വെള്ളിത്തിരയിൽ നിന്നും സുനിതയുടെ ഇടവേളയ്ക്ക് 25 വർഷം.
പാലക്കാടുകാരൻ വേണുഗോപാലിന്റെയും ആലപ്പുഴയിൽ കുടുംബവേരുള്ള ഭുവനേശ്വരിയുടെയും ഏക മകൾ എങ്ങനെ സിനിമാതാരമായി?
ഇപ്പോഴും അത് എന്നെ വിസ്മയിപ്പിക്കുന്നു. പത്മശ്രീ വഴുവൂർ രാമയ്യപിള്ളയുടെ ശിഷ്യയായിരുന്നു. അച്ഛന്റെ കുടുംബസുഹൃത്താണ് മാഷ്. സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ അച്ഛന് മധുരയിലേക്ക് സ്ഥലമാറ്റം വന്നു. മകൾ ചെന്നൈയിൽ ഞങ്ങളുടെ വീട്ടിൽ നിന്നു നൃത്തം പഠിക്കട്ടെ എന്നു മാഷ് അച്ഛനോട് പറഞ്ഞു. ഗുരുകുലം സമ്പ്രദായത്തിൽ മൂന്നുവർഷം പഠനം. ആ സമയത്ത് തമിഴിലെ പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ മുക്ത ശ്രീനിവാസൻ സാർ നൃത്തവിദ്യാലയത്തിൽ വന്നു. അവരുടെ സിനിമയിൽ നൃത്തം അറിയുന്ന നായികയെ തേടുന്ന സമയം. നായികയുടെ മുഖച്ഛായ എനിക്ക് ഉണ്ടെന്ന് മുക്ത ശ്രീനിവാസൻ സാർ മാഷിനോട് പറഞ്ഞു. മാഷ് പറയുന്നതിനെ അച്ഛനും അമ്മയും എതിർക്കാറില്ല. 'കോടൈമഴെ" ആണ് ആദ്യ സിനിമ. ആ സിനിമയിൽ അഭിനയിക്കുമ്പോൾ പതിനാലു വയസാണ്. സുനിത എന്നാണ് പേര്. മുക്ത ശ്രീനിവാസൻ സാർ വിദ്യ എന്നു പേരിട്ടു. തമിഴ് സിനിമയിലെ നായികയ്ക്ക് ചെന്തമിഴിന്റെ മണമുള്ള പേര് വേണമെന്ന് പറഞ്ഞു. കഥാപാത്രത്തിന്റെ പേരും വിദ്യ. പുറത്തു പോവുമ്പോൾ സുനിത എന്നും കോടൈമഴെവിദ്യ എന്നും വിളിക്കുന്നവരുണ്ട്. സിനിമ തന്ന പ്രശസ്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടല്ല. അതിന് ദൈവത്തിന് നന്ദിയുണ്ട്.സിനിമയുടെ ഒപ്പം പഠനം തുടർന്നു. സിനിമയല്ല, നൃത്തമാണ് അന്നും ഇന്നും എന്നെ ഭ്രമിപ്പിക്കുന്നത്.
രാജ് എങ്ങനെയാണ് ജീവിതത്തിലേക്ക് എത്തുന്നത്?
ചെന്നൈയിൽ എന്റെ സംഗീത അദ്ധ്യാപികയുടെ മകനാണ് രാജ്. വർഷങ്ങളായി പരസ്പരം അറിയാം. തഞ്ചാവൂരാണ് രാജിന്റെ നാട്. വീട്ടുകാരുടെ ആഗ്രഹവും തീരുമാനവും ഞങ്ങൾ അനുസരിച്ചു. പഠനാർത്ഥമാണ് രാജ് യു.എസിൽ പോവുന്നത്. പിന്നെ ജോലി നേടി. വിവാഹശേഷം സിനിമ ഉപേക്ഷിക്കുമെന്നും അമേരിക്കയിൽ സ്ഥിരതാമസമാക്കുമെന്നും അറിയാമായിരുന്നു. 'കളിവീട് " സിനിമയിലാണ് അവസാനം അഭിനയിച്ചത്. ആ സിനിമയിൽ അഭിനയിച്ചശേഷമാണ് രാജിനെ വിവാഹം കഴിക്കുന്നത്. യു.എസിൽ നിന്നു വന്നു സിനിമ ചെയ്യാൻ കഴിയില്ലെന്ന് രാജിനും എനിക്കും അറിയാമായിരുന്നു. ഡാൻസ് സ്കൂൾ ആരംഭിച്ചതോടെ തിരക്കേറി. വഴുവൂർ ശൈലിയിലുള്ള ഭരതനാട്യമാണ് പഠിപ്പിക്കുന്നത്. നാലു മുതൽ 68 വയസ് വരെ ഉള്ളവർ എന്റെ വിദ്യാർത്ഥികളാണ്. എല്ലാ മാസവും കുട്ടികളുടെ രണ്ട് വീതം അരങ്ങേറ്റം ഉണ്ടാവും.
മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായിരുന്നു അമ്മ എന്ന് മകന് അറിയാമോ?
ഞാൻ പറഞ്ഞില്ല. എന്നാൽ അവന്റെ കൂട്ടുകാരിൽ നിന്ന് അറിഞ്ഞു. ആ കൂട്ടുകാരൻ അറിഞ്ഞത് അയാളുടെ മാതാപിതാക്കളിൽ നിന്ന്. അവൻ ചോദിച്ചപ്പോൾ അതേ എന്നു രാജ് പറഞ്ഞു. അത്ഭുതത്തിൽ കണ്ണുകൾ വിടർന്നു. ആസമയത്ത് അവൻ സ്കൂളിൽ പഠിക്കുകയാണ്. എന്നാൽ ഇപ്പോൾ അവന് അങ്ങനെ ഒരു തോന്നലില്ല. ഇന്ത്യയിൽ എത്തി ആളുകൾ എന്നെ തിരിച്ചറിയുമ്പോൾ അവന്റെ മുഖത്തും സന്തോഷമുണ്ട്. ഒൻപതു വർഷം മുമ്പ് അവനൊപ്പം വന്നപ്പോൾ ആളുകൾ സ്നേഹത്തോടെ അടുത്തുവന്നു ഫോട്ടോ എടുക്കുകയും ആട്ടോഗ്രാഫ് വാങ്ങുകയും ചെയ്തു. ഇപ്പോൾ അവൻ ഇപ്പോൾ ഇന്റർനാഷണൽ ബിസിനസ് ലാ വിദ്യാർത്ഥി. കോളേജിൽ ഡാൻസ് ടീമിന്റെ കൊറിയോഗ്രാഫർ. അഞ്ചുവർഷം മുൻപാണ് അവസാനം ഇന്ത്യയിൽ വന്നത്. ആ വരവിൽ അമ്മയും ഞാനും മാത്രം. നാട്ടിലെ ബന്ധുക്കളെല്ലാം മുംബയ്യിലും പൂനെയിലുമാണ്. കേരളത്തിലേക്ക് ഇപ്പോൾ വരാറില്ല.
സിനിമയിലെ സുഹൃത്തുകൾ സ്റ്റേജ് ഷോയ്ക്ക് അവിടെ വരുമ്പോൾ കാണാറുണ്ടോ?
യു.എസിന്റെ പ്രാന്തപ്രദേശമാണ് സൗത്ത് കരോലിൻ. ഇവിടെ സ്റ്റേജ് ഷോ ഉണ്ടാവാറില്ല. ഷൂട്ടിംഗിനും ആരും വരാറില്ല. അതിനാൽ ആരെയും കാണാറില്ല. മമ്മൂക്കയെയും ലാലേട്ടനെയും ജയറാമേട്ടനെയും കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. സിനിമയിൽ അഭിനയിച്ച സമയത്ത് സൗഹൃദം ഉണ്ടായിരുന്ന സുചിത്ര, നളിനി എന്നിവരുമായി ഇപ്പോഴും നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. മലയാളത്തിലാണ് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്. ഏറ്റവും കൂടുതൽ സ്നേഹവും മലയാളി തന്നു. എന്നാൽ ഞാൻ മലയാളി ആണെന്ന് അധികം പേർക്കും അറിയില്ല. നല്ല കഥാപാത്രം ലഭിച്ചാൽ സിനിമയിലേക്ക് തിരിച്ചു വരും. എന്നാൽ കാത്തിരിക്കുന്നില്ല. തേടി വരട്ടെ. സിനിമ എന്നെ തേടി വന്നതാണല്ലോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |