പ്രിയപ്പെട്ട അരുമകൾക്കൊപ്പം ഭാവന, പാരീസ് ലക്ഷ്മി, പ്രിയമണി
ചോക് ളേറ്റ് ആൻഡ് വാനില
ചോക്കോയും വാനിയും. യഥാർത്ഥ പേര് ചോക്ളേറ്റ് എന്നും വാനില എന്നും.ചോക്കോ 'ആൺകുട്ടി"യാണ്. വാനി 'പെൺകുട്ടി"യും. രണ്ടുപേരും നീളമേറിയ രോമങ്ങളുള്ള ഇത്തിരിപോന്ന ഷീറ്റ്സു ഇനം നായ്ക്കുട്ടികൾ. പരിചയമില്ലാത്തവരോടുപോലും അടുപ്പം കാണിക്കും. കൂട്ടുകൂടാനും കളിക്കാനുമെല്ലാം കുട്ടികൾക്കും ഏറെ ഇഷ്ടമുള്ള ഇനം. ഷീറ്റ്സു എന്നാൽ സിംഹക്കുട്ടി എന്നാണ് അർത്ഥം. ഭാവനയുടെ ജീവിതത്തിന്റെ ഭാഗമാണ് ചോക്കോയും വാനിയും. ''ആത്മാർത്ഥമായ സ്നേഹം. നമുക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അവരോടൊപ്പം അല്പനേരം ഇരുന്നാൽ ആശ്വാസമാകും. അത്രമാത്രംപരിപാപനമാണ് അവരുടെ സ്നേഹം. നായ്ക്കളെപ്പോലെ മനുഷ്യന്മാരുപോലും പരസ്പരം സ്നേഹിക്കാറില്ലെന്ന് പറയുന്നത് സത്യമാണ്. നീളമേറിയ രോമങ്ങളുള്ള ശരീരമായതിനാൽ ചോക്കോയെയും വാനിയെയും ദിവസവും ചീകേണ്ടത് അത്യാവശ്യമാണ്. അച്ഛനും അമ്മയും ചേട്ടനും ഞാനുമെല്ലാം മൃഗസ്നേഹികളാണ്. കുട്ടിക്കാലത്ത് വീട്ടിൽ ഒരു പൊമറേനിയൻ നായ്ക്കുട്ടി ഉണ്ടായിരുന്നു. പിങ്കു എന്നായിരുന്നു പേര്. പിങ്കുവിനുശേഷം റൂബി എന്ന ജർമ്മൻ ഷെപ്പേർഡ്. വീട്ടിൽത്തന്നെ നായ്ക്കുട്ടികളെ വളർത്തുന്നതാണ് രീതി.
പുറത്ത് കൂട്ടിൽ വളർത്തുന്നത് സങ്കടമുള്ള കാര്യമാണ്. വീട്ടിലെ ഒരംഗത്തെപ്പോലെ സന്തതസഹചാരിയായാണ് അവരെ സ്നേഹത്തോടെ പരിപാലിക്കുന്നത്. നായ്ക്കുട്ടികൾ ചത്തു പോവുമ്പോൾ ഭയങ്കര സങ്കടമായിരിക്കും. പെട്ടെന്ന് ഒരു ദിവസം നഷ്ടപ്പെടുമ്പോൾ അത് വലിയ ആഘാതമായിരിക്കും. അപ്പോൾ തീരുമാനിക്കും ഇനി നായ്ക്കുട്ടികളെ വളർത്തില്ലെന്ന് .പതിനാലോ പതിനാറോ വർഷമാണ് അവരുടെ ആയുസ്. പിങ്കുവിന്റെ കാര്യങ്ങൾ ഇപ്പോൾ സംസാരിക്കുമ്പോൾ പോലും വലിയ വിഷമമാണ്. റൂബി പോയപ്പോൾ ഞങ്ങൾ എല്ലാവരും കരഞ്ഞു. നായ്ക്കുട്ടികൾ ഇനി വേണ്ടെന്ന് ഉറച്ച തീരുമാനമെടുത്തു. കുറേ നാളുകളുടെ ആയുസേ ആ തീരുമാനത്തിന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവർ തരുന്ന സ്നേഹം പെറ്റ്സ് ലവേഴ്സിന് മാത്രമേ തിരിച്ചറിയാൻ കഴിയൂ. അത്രമാത്രം ആഴമുള്ള സ്നേഹം. അവരുടെ അസാന്നിദ്ധ്യം നൊമ്പരപ്പെടുത്തും. ഡിസംബർ 15ന് ചോക്കോയുടെയും വാനിയുടെയും ആറാം ജന്മദിനമാണ്."" ഭാവന പറഞ്ഞു. അടുത്ത നിമിഷം ചോക്കോയും വാനിയും കളിപ്പാട്ടങ്ങൾക്ക് അരികിലേക്ക് ഓടി. കളി കഴിഞ്ഞാൽ സ്വന്തം കിടക്കയിൽ ഉറക്കം. ''രണ്ടുപേർക്കും കോളർ ബെൽറ്റില്ല. സ്വതന്ത്രരായി അവരുടെ സന്തോഷത്തിൽ ജീവിക്കട്ടെ.""കൊഞ്ചിച്ചുകൊഞ്ചിച്ച് രണ്ടുപേരെയും വഷളാക്കിയതിന്റെ ഭാവത്തിൽ ഭാവന നിറഞ്ഞു ചിരിച്ചു. ''മടിയിൽത്തന്നെ ഇരിക്കണം. അടുത്ത് ആളുകൾ എപ്പോഴും ഉണ്ടാവുകയും വേണം. എന്റെ സന്തോഷങ്ങളിൽ ചോക്കോയും വാനിയുമുണ്ട്. തൃശൂരിലെ വീട്ടിൽ വരുമ്പോൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ബംഗളൂരുവിലെ വീട്ടിലാണെങ്കിലും ഇൗ ശീലം തുടരുന്നു. അവർക്കൊക്കെ ഞാൻ പേരിട്ടിട്ടുണ്ട്. നായ്ക്കളെ ഉപദ്രവിക്കുന്നത് കേൾക്കുമ്പോൾ വിഷമമാണ്. അവരെ തിരിച്ചറിഞ്ഞവർക്ക് ഒരിക്കലും അതിനു കഴിയില്ല. മനുഷ്യരിൽ നിന്ന് ലഭിക്കാത്ത സ്നേഹം തരുമ്പോൾ അത് തിരിച്ചറിയുന്നവർക്ക് ഉപദ്രവിക്കാൻ ഒരിക്കലും കഴിയില്ല.""അപ്പോൾ ചോക്കോയും വാനിയും ഒാടി വന്നു ഭാവനയുടെ മടിയിൽ കയറി.ഉറങ്ങുന്നതിന് മുൻപുള്ള കുഞ്ഞൻ ശീലം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |