രണ്ട് വർഷം കൊണ്ട് ആ സിനിമയെ കൂടുതൽ കൂടുതൽ നന്നാക്കി കൊണ്ടിരിക്കുകയായിരുന്നു.
ഒരു ദിവസം പോലും വെറുതെ ഇരിക്കുകയായിരുന്നില്ല...
625 സ്ക്രീനുകളിൽ കളിക്കാൻ പാകത്തിന് ഒരു സിനിമ കേരളത്തിൽ ഉണ്ടാകുന്നു എന്നതാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം" എന്ന ബ്രഹ്മാണ്ഡ ചിത്രം മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ. കൊവിഡ് കാല പ്രതിസന്ധികൾ തരണം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഏറെക്കാലം അടച്ചിട്ട തിയേറ്ററുകൾക്ക് പുതിയ ഉൗർജ്ജം കൂടിയാണ് നിറഞ്ഞു കവിഞ്ഞ തിയേറ്ററുകൾ. മരയ്ക്കാർ സഞ്ചരിച്ച വഴികളിലൂടെ, നേരത്തെ തീരുമാനിക്കാതെ ചിത്രത്തിൽ വന്നു ചേർന്ന ആകസ്മികതളെക്കുറിച്ച്, തലമുറകളുടെ കൂടിച്ചേരലിനെക്കുറിച്ച് മലയാളികളുടെ ഹൃദയതാരം മോഹൻലാൽ സംസാരിക്കുന്നു.
മലയാളി പ്രേക്ഷകർ വീണ്ടും തിയേറ്ററുകളിലെത്തിയല്ലോ?
തീർച്ചയായും. സിനിമയെ സ്നേഹിക്കുന്ന ആൾക്കാർ തന്നെയാണ് തിയേറ്ററുകളിലെത്തിയത്, അതുകൊണ്ടാണല്ലോ ഇവർ രണ്ട് വർഷം ഈ സിനിമക്ക് വേണ്ടി കാത്തിരുന്നത്. ഒരുപാട് വിവാദങ്ങൾ ഒക്കെ ഉണ്ടായി. സിനിമ തിയേറ്ററിൽ തന്നെ കളിക്കണം എന്നൊക്കെ ഒരുപാട് പേര് അവകാശപ്പെട്ടു. തീർച്ചയായിട്ടും ആ കാത്തിരിപ്പിന് ഫലം ഉണ്ടായി. അതിന് വേണ്ടി തന്നെയാണ് നമ്മൾ ഇത്രയും നാൾ സിനിമ ഹോൾഡ് ചെയ്ത് വച്ചതും.
ലാലേട്ടന്റെ സിനിമ ഇറങ്ങുമ്പോൾ വലുതാകുന്നത് ലാലേട്ടന്റെ സ്റ്റാർഡം മാത്രമല്ല മലയാള സിനിമകൂടിയാണ്. അത് എത്രത്തോളം ഉത്തരവാദിത്തം കൂട്ടുന്നുണ്ട്?
ഉത്തരവാദിത്തം അല്ല, അത്തരം സിനിമ കൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ ഇനിയും അതിലും വലിയ സിനിമകൾ എടുക്കാനുള്ള ഒരു ധാരണ ഉണ്ടാകുകയാണ് ചെയ്യുന്നത്. വലിയ സിനിമകൾ എടുക്കാനുള്ള ധൈര്യമാണ് തരുന്നത്. ദൃശ്യത്തിന് ശേഷം ലൂസിഫർ ആയാലും ബറോസ് ആയാലും എമ്പുരാനും ഒക്കെ എടുക്കാനുള്ള ധൈര്യം ഇതിൽ നിന്ന് കിട്ടുന്ന ധൈര്യം തന്നെയാണ്. ഒരുപാട് ഭാഷയിൽ റീമേക്ക് ചെയ്ത സിനിമയാണ് ദൃശ്യം. മരക്കാർ അതുപോലെ റീമേക്ക് ചെയ്യാൻ സാധിക്കില്ല. സിനിമയ്ക്ക് ചൈന വലിയൊരു മാർക്കറ്റ് ആണ്. ദൃശ്യം പോലെ മറ്റ് സിനിമകൾ മൊഴിമാറ്റം നടത്തി മറ്റു ഭാഷകളിൽ പ്രദർശിപ്പിക്കാൻ പറ്റിയാൽ വലിയ സന്തോഷമാണ്. എന്റെ സിനിമ മാത്രമല്ല വേറെ ഒരുപാട് സിനിമയ്ക്കും ഈ സാദ്ധ്യത ഉണ്ടാകും.
എഴുതി വച്ചത് അതുപോലെ ചെയ്യാതെ അതിന്റെ ഫാക്ട് ക്രോസ് ചെക്ക് ചെയ്യണം എന്നിട്ട് സിനിമ ചെയ്യാം എന്ന് തോന്നിയിട്ടില്ലേ?
ഒരു അക്കാഡമിക്ക് ഡോക്യുമെന്റെഷൻ ഒന്നുമല്ലല്ലോ ഈ സിനിമ! ഒരു കഥ പറയുന്നത് പോലെയാണ് ഈ സിനിമ. ശരിക്കും ജീവിച്ചിരുന്ന ഒരു ചരിത്ര പുരുഷന്റെ കഥ പറയുമ്പോൾ അദ്ദേഹത്തിന്റെ മാനറിസം, രീതികൾ അദ്ദേഹവുമായി അടുപ്പമുള്ള ആളുകളിൽ നിന്ന് മനസിലാക്കി വേണം ചെയ്യാൻ. ഈ സിനിമക്ക് പക്ഷേ അതിന്റെയൊന്നും ആവശ്യമില്ല.
സുഹൃത്തുക്കളായ അച്ഛന്മാരുടെ സിനിമ. സംവിധായകനും നായകനും. ഇരുവരുടെയും മക്കൾ ഒന്നിക്കുന്ന സിനിമ, സുരേഷ് കുമാറിന്റെ മകൾ കീർത്തിയും ഒപ്പമുണ്ട്. ഈയൊരു കാസ്റ്റിംഗ് നേരത്തെ തീരുമാനിച്ചിരുന്നതാണോ അതോ അങ്ങനെ സംഭവിച്ചു പോയതാണോ?
തീർച്ചയായിട്ടും അത് അങ്ങനെ സംഭവിച്ച് പോയതാണ്. നമ്മൾ ഈ സിനിമ പ്ലാൻ ചെയ്യുന്ന സമയത്ത് ഇവരാരും സിനിമയിലില്ല. പ്രണവായാലും കീർത്തിയായാലും നമ്മൾ നിർബന്ധിച്ചാണ് സിനിമയിലേക്ക് കൊണ്ടു വന്നത്. കല്യാണി ഇങ്ങോട്ട് വന്ന് പറയുകയായിരുന്നു. അവർക്ക് അനുയോജ്യമായ കഥാപാത്രം ഉണ്ടായി, അപ്പോൾ അവർക്കും താത്പര്യം ഉണ്ടായി ഈ സിനിമയിൽ അഭിനയിക്കാൻ. അങ്ങനെ സംഭവിച്ചതാണ്!
രണ്ട് വർഷം മുൻപ് തീർത്തു വച്ച സിനിമ ഇപ്പോൾ റിലീസ് ചെയ്യു മ്പോൾ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എഡിറ്റിംഗിലോ സൗണ്ട് ഡിസൈനിലോ അങ്ങനെ എന്തേലും മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ടോ?
തീർച്ചയായിട്ടും ഈ രണ്ട് വർഷം കൊണ്ട് അതിനെ ബെറ്റർ ആക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു. നമ്മൾ ആദ്യം മിക്സ് ചെയ്ത് കഴിഞ്ഞ് പ്രിയന്റെ സ്റ്റുഡിയോയിൽ പുതിയ സംവിധാനങ്ങൾ വന്നപ്പോൾ നമ്മൾ സിനിമ വീണ്ടും മിക്സ് ചെയ്തു. വീണ്ടും സിനിമ എഡിറ്റ് ചെയ്തു. ഒരുപാട് കാര്യങ്ങൾ ചെയ്തു. രണ്ട് വർഷം കൊണ്ട് ആ സിനിമയെ കൂടുതൽ കൂടുതൽ നന്നാക്കി കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം പോലും വെറുതെ ഇരിക്കുകയായിരുന്നില്ല.
ലാലേട്ടന്റെ കുട്ടിക്കാലം അഭിനയിച്ചത് അപ്പുവാണ്. എപ്പോഴെങ്കിലും ഷൂട്ടിംഗ് കാണാൻ വേണ്ടി പോയിരുന്നോ?
(ചിരിക്കുന്നു) ഇല്ല പോയിരുന്നില്ല. ഞാനാ സമയത്ത് വേറൊരു ഷൂട്ടിംഗിൽ ആയിരുന്നു. ഞങ്ങൾ തമ്മിൽ കോമ്പിനേഷൻ ഷോട്ടുകൾ ഒന്നും ഇല്ല. എന്റെ ചെറുപ്പമാണ് അപ്പു ചെയ്യുന്നത്. പിന്നീട് ഡബ്ബ് ചെയ്തപ്പോഴാണ് ഞാൻ കണ്ടത്. അല്ലാതെ ഞാൻ കണ്ടിട്ടില്ല.
ചെറുപ്പകാലം അപ്പു തന്നെ ചെയ്യണം എന്നത് ആരുടെ തീരുമാനമായിരുന്നു പ്രിയൻ സാറിന്റെ ആയിരുന്നോ? ലാലേട്ടന്റെ ആയിരുന്നോ?
പ്രിയദർശന്റേതായിരുന്നു. എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു എനിക്കറിയില്ല നിങ്ങൾ ചോദിച്ച് നോക്കൂ. അങ്ങനെ പ്രിയദർശനാണ് ചോദിച്ച് അപ്പുവിനെകൊണ്ട് സമ്മതിപ്പിക്കുന്നത്.
ഒഴുക്കിനൊപ്പം സിനിമയ്ക്കൊപ്പം അങ്ങ് പോകുന്നതാണോ?
നമ്മൾ ആദ്യം മുതലേ അങ്ങനെ തന്നെയാണ്. ശശികുമാർ, തമ്പി കണ്ണന്താനം എന്നിവരുടെ സിനിമകൾ ചെയ്യുന്ന സമയത്ത് ഞാൻ ഭാരതേട്ടന്റെയോ അരവിന്ദേട്ടന്റെയോ പദ്മരാജന്റെയോ സിനിമകൾ ഒക്കെ ചെയ്തിരുന്നു. പണ്ട് കാലം മുതലേ എനിക്കങ്ങനെ ഒരു ഭാഗ്യം ഉണ്ടായിരുന്നു. പ്രിയദർശന്റെയും സത്യൻ അന്തിക്കാടിന്റെയും സിനിമ ചെയുന്ന സമയത്ത് തന്നെ ഞാൻ ഷാജി എൻ കരുണിന്റെ സിനിമ ചെയ്തിട്ടുണ്ട്. പണ്ട് കാലം മുതൽ ഞാൻ ഇന്നപോലുള്ള സിനിമകളെ ചെയ്യുള്ളു എന്നല്ല, എന്റെ പ്രായത്തിലും കൂടിയ 90 വയസായിട്ടുള്ള കഥാപാത്രം പരദേശിയിൽ അഭിനയിച്ചിട്ടുണ്ട്. മരക്കാർ അഭിനയിച്ചിട്ട് ദൃശ്യം 2 ചെയ്യാൻ പറ്റുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്. ശേഷം ബ്രോ ഡാഡി, എമ്പുരാൻ, ബറോസ് ഇങ്ങനെയുള്ള സിനിമകൾ ചെയ്യാൻ പറ്റുന്നത് ഭാഗ്യം തന്നെയാണ്.
ബോക്സിംഗ് പശ്ചാത്തലമായി അന്നൗൺസ് ചെയ്യപ്പെട്ട സിനിമ എന്ന് പ്രതീക്ഷിക്കാം?
പ്രിയദർശൻ ആണ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ രണ്ട് ഹിന്ദി സിനിമകൾ ഉണ്ട്. അത് കഴിഞ്ഞായിരിക്കും. കാരണം കൊവിഡ് കൊണ്ട് എല്ലാം സിനിമകളും മുന്നോട്ട് നീങ്ങി പോയിരിക്കുകയാണ്. 2022 ലോ 2023 ലോ പ്രതീക്ഷിക്കാം.
ഞങ്ങളുടെ ഡ്രീം
ഇതിലും വലിയ സിനിമകൾ ഉണ്ട്. ശരിക്കും മൂന്ന് സിനിമകളാണ് ആശിർവാദ് വലിയ സിനിമകളായി മനസിൽ കണ്ടിരിക്കുന്നത്. ഒന്ന് ബറോസ്, എമ്പുരാൻ, പിന്നിടുള്ളത് വൈശാഖ് സംവിധാനം ചെയ്തു ഉദയകൃഷ്ണ എഴുതുന്ന ഇപ്പോ നടക്കുന്ന സിനിമയല്ല. അതിന് ശേഷം ഒരു സിനിമ കൂടിയുണ്ട്. അതും ഒരു വലിയ സിനിമയാണ്. അങ്ങനെ മൂന്ന് ചിത്രങ്ങളാണ് ഞങ്ങളുടെ ഒരു ഡ്രീം ആയി ആശിർവാദ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |