കണ്ണൂർ: സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി പി. ജയരാജൻ വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സാഹചര്യത്തിൽ ചുമതലയേറ്റ എം.വി. ജയരാജനെ സമ്മേളനം നിലനിറുത്തുകയായിരുന്നു.
പാർട്ടി സംസ്ഥാനകമ്മിറ്റിയംഗമായ എം.വി. ജയരാജൻ(61) നിയമ ബിരുദധാരിയാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ, കെ.എസ്.ഇബി അംഗം, ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് നീതി മെഡിക്കൽ എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ്, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, എൽ.ബി.എസ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
നിലവിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവർത്തകസമിതി അംഗവുമാണ്. എടക്കാട് മണ്ഡലത്തിൽനിന്ന് രണ്ടു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ എൽ.ഡി.എഫ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി. പെരളശേരിയിലെ മാരിയമ്മാർവീട്ടിൽ പരേതരായ വി.കെ. കുമാരന്റെയും എം.വി. ദേവകിയുടെയും മൂത്തമകനാണ്. കേരള ബാങ്ക് കണ്ണൂർ റീജ്യണൽ ഓഫീസ് സീനിയർ മാനേജർ ലീനയാണ് ഭാര്യ. സഞ്ജയ്, അജയ് എന്നിവർ മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |