തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ച കേസിൽ ഇ.പി. ജയരാജനെ സാക്ഷിയാക്കാൻ പൊലീസ്. വിമാനത്തിലെ യാത്രക്കാരൻ എന്ന നിലയ്ക്കാണ് ജയരാജനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. വിമാനത്തിലെ 48 യാത്രക്കാരിൽ 10 പേരെയാണ് സാക്ഷികളാക്കുക. പ്രതികളായ ഫർസീൻ മജീദ് (27), നവീൻ കുമാർ (37), മൂന്നാം പ്രതി സുനീത് നാരായണൻ എന്നിവർക്കെതിരേ ഗൂഢാലോചന, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസമുണ്ടാക്കുക, വധശ്രമം, സംഘടിത കുറ്റകൃത്യം, എയർക്രാഫ്‌റ്റ് ആക്ടിലെ സെക്ഷൻ 11എ, എയർക്രാഫ്റ്റ് റൂൾസിലെ സെക്ഷൻ 3(1) (എ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ തള്ളിനിലത്തിട്ട ഇ.പി. ജയരാജനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ജയരാജൻ ശ്രമിച്ചതായും ദേഹോപദ്റവം ഏൽപ്പിച്ചെന്നും കാട്ടിയാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഡി.ജി.പിക്ക് പരാതി നൽകിയത്. എന്നാൽ ഇൻഡിഗോ വിമാനക്കമ്പനിയുടെ ഗ്രൗണ്ട് മാനേജർ പൊലീസിന് നൽകിയ പരാതിയിൽ ജയരാജന്റെ പേര് പരാമർശിക്കുന്നില്ല. ഇതോടെയാണ് ജയരാജനെ സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |