
മൈസൂരു: ഗാനാലാപനം കൊണ്ടു മലയാളികളുടെയും തെന്നിന്ത്യയുടെയും ഹൃദയം കവർന്ന അപൂർവ പ്രതിഭ എസ്. ജാനകി ഇനി ഹൃദയാകാശത്തെ സംഗീതതാരകം. അഗ്നിനാളങ്ങൾ ആ ഭൗതിക ദേഹം ഏറ്റുവാങ്ങി, ആ സ്വരമാധുരിക്ക് മരണമില്ല.
ആറ് പതിറ്റാണ്ടുകാലം ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ വിസ്മയിപ്പിച്ച ഗായികയുടെ ഭൗതികദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. മൈസൂരുവിലെ കനിയഹുണ്ടി ഫാം ഹൗസിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു ചടങ്ങുകൾ. പരേതനായ ഏകമകൻ മുരളീകൃഷ്ണയുടെ മകൾ അപ്സരയ്ക്കായിരുന്നു അന്ത്യ കർമ്മങ്ങൾ ചെയ്യാനുള്ള നിയോഗം. ഗായികമാരായ കെ.എസ്. ചിത്രയും സുജാതയും നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.
സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി റോജി എം. ജോൺ പുഷ്പചക്രം സമർപ്പിച്ചു. കർണാടക മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ, ഗായകൻ മനോ, കന്നട സംഗീത സംവിധായകൻ ഹംസലേഖ തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു.
ഭൗതികദേഹം മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ രാവിലെ 8 മുതൽ പൊതുദർശനത്തിന് വച്ചിരുന്നു. അവസാനമായി ഒരുനോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കല, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരും ആരാധകരും അന്ത്യാഞ്ജലി അർപ്പിച്ചു.
മൈസൂരുവിലെ ബൊഗാദിയിലെ വീട്ടിൽവച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകിട്ടോടെ ജീവൻ നിലച്ചു. ഏകമകൻ മുരളീകൃഷ്ണ ജനുവരിയിൽ മരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൾ അപ്സരയ്‌ക്കൊപ്പം മൈസൂരുവിലായിരുന്നു. താമസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |