
വടക്കേ മലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂർ ശിവക്ഷേത്രങ്ങൾ. കണ്ണൂർ ജില്ലയിലെ ദക്ഷിണ കാശി എന്ന പേരിലറിയപ്പെടുന്ന കൊട്ടിയൂർ ഗ്രാമത്തിലെ ബാവലിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. തൃചേരുമന ക്ഷേത്രം എന്നാണ് യഥാർത്ഥ പേരെങ്കിലും സമീപവാസികൾ 'ഇക്കരെ കൊട്ടിയൂർ ക്ഷേത്രം, അക്കരെ കൊട്ടിയൂർ ക്ഷേത്രം എന്നീ പേരുകളിലാണ് ഈ അന്പലങ്ങളെ വിശേഷിപ്പിച്ചിരുന്നത്. ഒരു ക്ഷേത്രം ബാവലി നദിയുടെ പടിഞ്ഞാറൻ തീരത്തും മറ്റേ ക്ഷേത്രം ബാവലി നദിയുടെ കിഴക്കൻ തീരത്തുമാണ് സ്ഥിതിചെയ്യുന്നത്.
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വസിക്കുന്നത്. പാൽ, നെയ്യ്, ഇളനീർ എന്നിവ ഉപയോഗിച്ചാണ് ഇവിടെ അഭിഷേകം നടത്തുന്നത്. അക്കരെ കൊട്ടിയൂരിൽ ഇടവ മാസത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ് വൈശാഖ മഹോത്സവം നടക്കുന്നത്.ഉത്സവത്തിന് ഇവിടെ എത്തുന്നവർക്ക് ഓടപ്പൂവാണ് പ്രസാദമായി നൽകുന്നത്. രാജ്യത്ത് താടി പ്രസാദമായി നൽകുന്ന ഏക ക്ഷേത്രമെന്ന പ്രത്യേകതയും അക്കരെ കൊട്ടിയൂരിനുണ്ട്. ദക്ഷന്റെ യാഗം നടത്തിയ കർമ്മിയായ ഭൃഗുമുനിയുടെ താടിയെന്ന് സങ്കൽപ്പിച്ചാണ് ഇവിടെ ഓടപ്പൂവ് പ്രസാദമായി നൽകുന്നത്. വീടുകളിലും വാഹനങ്ങളിലുമൊക്കെ ഐശ്വര്യത്തിന് വേണ്ടി ഓടപ്പൂവ് തൂക്കിയിടാറുണ്ട്.
വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് മേയ് 23ന് അക്കരെ കൊട്ടിയൂരിൽ നടക്കും. മഹോത്സവത്തിന് മുമ്പ് അടിയന്തര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്. സ്വയംഭൂ ശിലയെ കണ്ടെത്തിയതിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് നീരെഴുന്നള്ളത്ത് ചടങ്ങുകൾ.
ഒറ്റപ്പിലാൻ കുറിച്യസ്ഥാനികന്റെ നേതൃത്വത്തിൽ രാവിലെ ഇക്കരെ ക്ഷേത്രനടയിൽ തണ്ണീർ കുടി ചടങ്ങ് നടക്കും. തുടർന്ന് ഇക്കരെ കൊട്ടിയൂരിൽ നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ പുറപ്പെടുന്ന സംഘം ബാവലി തീരത്തെ കാട്ടുവഴികളിലൂടെ നടന്ന് മന്ദംചേരിയിലെ കൂവപ്പാടത്തിൽ എത്തി കൂവയിലകൾ ശേഖരിക്കും. കൂവയിലകൾ പറിച്ചെടുക്കുന്ന സംഘത്തെ ഒറ്റപ്പിലാൻ പുറങ്കലയൻ, ജന്മാശാരി എന്നിവർ പുഴക്കരയിൽ കാത്തു നിൽക്കും. തുടർന്ന് ബാവലിയിൽ കുളിച്ച് അക്കരെ കൊട്ടിയൂരിലേക്ക് കടക്കും.
മണിത്തറയിൽ സ്വയംഭൂവിൽ ഒറ്റപ്പിലാന്റെ നേതൃത്വത്തിലുള്ള ആദ്യസംഘം അഭിഷേകം നടത്തും. തുടർന്ന് പടിഞ്ഞീറ്റയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തും. തിടപ്പള്ളി അടുപ്പിൽ നിന്ന് ഭസ്മം പൂശി പടിഞ്ഞാറേ നടവഴി സംഘം ഇക്കരെയ്ക്ക് കടക്കും. രാത്രി ആയില്യാർ കാവിൽ ഗൂഢപൂജകൾ നടക്കും. 28ന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും.

ഐതീഹ്യം ഇങ്ങനെ...
പ്രജാപതികളിലൊരാളായ ദക്ഷന്‌റെ മകളായിരുന്നു സതി.പരമശിവനോട് പുച്ഛവും അവഞ്ജയുമായിരുന്നു ദക്ഷന്. എന്നാൽ പുത്രി പ്രണയിച്ചത് അതേ ശിവനെയും. ഇരുവരുടെയും ബന്ധം ദക്ഷൻ എതിർത്തതോടെ സതി കൊട്ടാരം വിട്ട് ഇറങ്ങി. തനിക്ക് ഇനിമുതൽ സതി എന്നൊരു മകളില്ലെന്ന് ദക്ഷൻ പ്രഖ്യാപിച്ചു.ശേഷം ഒരു വൈശാഖ നാളിൽ ദക്ഷൻ ഒരു യാഗം നടത്തി. ശിവനെയും സതിയേയും മാത്രം യാഗത്തിൽ ക്ഷണിച്ചില്ല. എങ്കിലും യാഗത്തിന് പോകാൻ തന്നെ സതി തീരുമാനിച്ചു. ശിവന്‌റെ വാക്ക് ധിക്കരിച്ച് യാഗത്തിന് പോയി. യാഗത്തിനെത്തിയ സതിയെ ദക്ഷൻ അപമാനിച്ചു. ആ മനോവിഷമത്തിൽ സതി ആത്മഹൂതി ചെയ്തു. കോപാകുലനായ ശിവൻ ജടമുടി പിഴുതെറിഞ്ഞ് ശിവൻ വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിലെത്തി ദക്ഷനെ കൊലപ്പെടുത്തി.മൂലോകങ്ങളുടെ അഭ്യർത്ഥന മാനിച്ച് ശിവൻ ദക്ഷനെ പുനജ്ജീവിപ്പിച്ചു. ശേഷം കൈലാസത്തിലേക്ക് പോയി.ഈ യാഗസ്ഥലത്ത് പിന്നീട് കുറിച്യർ താമസിക്കാൻ ആരംഭിച്ചു.ഒരു ദിവസം ഒരു യുവാവ് അമ്പിന് മൂർച്ച കൂട്ടൻ കല്ലിൽ ഉരച്ചപ്പോൾ കല്ലിൽ നിന്ന് രക്തം വരാന് തുടങ്ങി. ഈ വിവരമറഞ്ഞെത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവലിയിൽ കലശമാടി. അതിന് ശേഷമാണ് വൈശാഖ ഉത്സം ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യനാണ് ക്ഷേത്രത്തിൽ ഇന്നത്തേ രീതിയിലുള്ള ചിട്ടകൾ ഉണ്ടാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |