
മുംബയ്: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ യുവതിയെ പീഡിപ്പിക്കുകയും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയായ ഇരുപത്തിനാലുകാരി നൽകിയ പരാതിയിലാണ് നാഗ്പൂർ പൊലീസിന്റെ നടപടി. ഭീഷണിപ്പെടുത്തി ബന്ധം സ്ഥാപിച്ചെന്നും മതപരിവർത്തനത്തിന് വിധേയയാക്കിയെന്നും പണം തട്ടിയെടുത്തെന്നുമാണ് യുവതിയുടെ പരാതി.
2025 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതി യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതും നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയതും. പ്രതികൾ യുവതിയെ നാഗ്പൂരിലെ കൽമേശ്വറിലേക്ക് കൊണ്ടുപോയി ചില മതപരമായ ചടങ്ങുകൾ നടത്തിയതായും പരാതിയിൽ പറയുന്നു. അവധിക്ക് നാട്ടിലെത്തിയ ഭർത്താവിനോട് യുവതി കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
നിലവിൽ മൂന്ന് പ്രതികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതി മദ്ധ്യപ്രദേശിലെ ഛിന്ദ്‌വാരയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ആ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ വീണ്ടെടുക്കാനും അതിന്റെ ആധികാരികത ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |