പൂനെ: മഹാരാഷ്‌ട്രയിലെ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം കാമുകൻ ചേതൻ ചൗധരിയെ സിയ നാല് മാസം മുമ്പ് രഹസ്യമായി വിവാഹം കഴിച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പ്രതികളായ ഇവരുടെ സുഹൃത്തുക്കളെയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
കേതന്റെയും സിയയുടെയും വിവാഹം നവംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. എന്നാൽ, നാല് മാസം മുമ്പ് ഒരു രജിസ്‌ട്രാർ ഓഫീസിൽ വച്ച് സിയയും ചേതനും രഹസ്യമായി വിവാഹിതരായി. സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരമുള്ള ഇവരുടെ വിവാഹ സർട്ടിഫിക്കറ്റിനായി പൂനെ റൂറൽ പൊലീസ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. സാക്ഷികളായി ഒപ്പിട്ട ചേതന്റെ കോളേജ് സുഹൃത്തുക്കളുടെയും മൊഴിയെടുക്കും.
പ്രതികൾ വിവാഹമാല ധരിച്ച് നിൽക്കുന്ന ഒരു ചിത്രം സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. നീക്കം ചെയ്‌ത ഈ ചിത്രം വീണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. രഹസ്യവിവാഹത്തിനായി ഏതെങ്കിലും ഇടനിലക്കാരന് ഇവർ പണം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ചേതന്റെ ബാങ്ക് രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ജൂൺ 18നാണ് ലോഹഗഡ് കോട്ടയിലെ ഒരു പാറക്കെട്ടിൽ നിന്ന് കേതൻ വീണുമരിച്ചത്. ബന്ധുക്കളുടെ സംശയത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദിവസങ്ങൾക്ക് ശേഷം സിയയെയും ചേതനെയും കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |