മലപ്പുറം: ദിവസങ്ങളായി പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി. ഇവിടെ ഒരു സ്വകാര്യ ആയുർവേദ ആശുപത്രിയിലാണ് ഇയാളെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അർജുൻ ആയങ്കിക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാലുപേരുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി. ഇവരെ ശനിയാഴ്‌ച പുലർച്ചെ പൊലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു.
എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, ഫൈസൽ, നൗഫൽ, അഷ്‌കർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യംചെയ്‌ത് വിട്ടയച്ചെന്നാണ് വിവരം. സോഷ്യൽ മീഡിയ വഴി അർജുൻ ആയങ്കിയുമായി ബന്ധമുള്ളവരാണ് ഇവർ. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അർജുനൊപ്പമുള്ള നിരവധി ചിത്രങ്ങളും റീലുകളും മുമ്പ് പോസ്റ്റ് ചെയ്‌തിട്ടുണ്ട്. മുമ്പും ഇവർക്കൊപ്പം അർജുൻ എടപ്പാളിലെത്തിയിട്ടുണ്ട്.
കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം ഭാഗങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ അർജുൻ ആയങ്കി യാത്ര ചെയ്‌തിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഈ മേഖലകൾ കേന്ദ്രീകരിച്ച അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി തെരച്ചിൽ നടത്തിയിട്ടും അർജുൻ ആയങ്കിയെ പൊലീസിന് കണ്ടെത്താനായില്ല. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ കേരളം വിട്ടിട്ടുണ്ടാകാം എന്നായിരുന്നു പൊലീസിന്റെ സംശയം. സോഷ്യൽ മീഡിയയിൽ പൊലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ നിരന്തരം വെല്ലുവിളി ഉയർത്തുകയാണ് ഇയാളെ പിടികൂടുക എന്നത് പൊലീസിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്.
Wanted individual Arjun Ayanki was reportedly sighted at a private Ayurvedic hospital in Edappal, Malappuram, as revealed by CCTV footage. Four local associates accompanying him were detained for police questioning early Saturday and later released. The sighting has intensified the state-wide search for Ayanki, who authorities previously suspected had left Kerala.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |