കൊച്ചി: കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് വന്ന മെമു ട്രെയിനിൽ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മംഗലത്ത് വീട്ടിൽ സജിയാണ് (55) എറണാകുളം റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷൻ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിനിൽ യാത്രക്കാർ കുറവായിരുന്നു. തിരുവല്ല സ്റ്റേഷനിൽ നിന്നു കയറിയ പ്രതി എറണാകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിയായ യുവതിയുടെ സമീപമാണ് ഇരുന്നത്. തുടർന്ന് ദേഹത്ത് സ്പർശിച്ചപ്പോൾ യുവതി കൈ തട്ടിമാറ്റി. ഇതിനു ശേഷം എതിർവശത്തെ സീറ്റിലേക്ക് മാറിയിരുന്നാണ് നഗ്നതാ പ്രദർശനം നടത്തിയത്.
ഇതോടെ മറ്റൊരു സീറ്റിലേക്ക് യുവതി മാറിയെങ്കിലും ഇയാൾ പിന്തുടർന്ന് അടുത്ത സീറ്റിൽ വന്നിരുന്നു. ഭയചകിതയായ യുവതിയോട് സമീപത്തിരുന്ന യാത്രക്കാരി വിവരം തിരക്കി. ഇവർ സജിയുടെ ചിത്രം മൊബൈലിൽ പകർത്തിയ ശേഷം റെയിൽവേ പൊലീസിന്റെ കൺട്രോൾ റൂമിന് വിവരം കൈമാറി. ഇതോടെ പ്രതി ട്രെയിനിന്റെ മറ്റൊരു കോച്ചിലേക്ക് കടന്നു.
ട്രെയിൻ വൈകിട്ട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ റെയിൽവേ പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ട് പ്ലാറ്റ്ഫോമിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്.ഐ സാജു പോളിന്റെ നേതൃത്വത്തിൽ പിടികൂടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |