ചിറ്റാർ (പത്തനംതിട്ട) : മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പെൺസുഹൃത്തിന്റെ ബന്ധു ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കൊടുമുടി പതാലിൽ വീട്ടിൽ സന്ദീപ്(35) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് ഇയാളെ കൊടുമുടിയിലെ റബർതോട്ടത്തിലെ കുഴിയിൽ അവശനിലയിൽ കണ്ടത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങറ കടപുഴ ദേവിവിലാസം വീട്ടിൽ സുരേഷ് കുമാർ (58) , പെരുനാട് അട്ടത്തോട് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (55) , അട്ടത്തോട് മൂഴിക്കൽ വീട്ടിൽ ഗോപി (60) എന്നിവരെയാണ് കൂടൽ സബ് ഇൻസ്പെക്ടർ ജയ്മോന്റെ നേതൃത്വത്തിൽ പിടികൂടിയത്. സുരേഷ് കുമാറിന്റെ കൈയിൽ നിന്ന് നാടൻ തോക്ക് പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച ടവേര കാറിൽ നിന്ന് നാടൻ തോക്കിൽ ഉപയോഗിക്കുന്ന വെടിമരുന്ന്, വെടിയുണ്ടകൾ, വാൾ, പിച്ചാത്തി, വെട്ടുകത്തി, ഇരുമ്പുകഷണങ്ങൾ തുടങ്ങിയവയും കണ്ടെടുത്തു. മർദ്ദനമേറ്റ് വാരിയെല്ല് പൊട്ടി ശ്വാസകോശത്തിലും കരളിലും കയറിയതാണ് മരണകാരണമായി പോസ്റ്രുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
സന്ദീപ് അവിവാഹിതനാണ്. വിവാഹിതയായ യുവതിയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. ഇത് യുവതിയുടെ ബന്ധുക്കൾ ചോദ്യം ചെയ്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പായെങ്കിലും ബന്ധം വീണ്ടും തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചതത്രേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |