
നെടുമങ്ങാട് : ഇന്റീരിയൽ വർക്ക് സ്ഥാപനയുടമയെ കമ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയും സുഹൃത്തുമായി ചേർന്ന് നിലത്തിട്ട് ആക്രമിക്കുകയും ചെയ്ത കേസിൽ സ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ നെടുമങ്ങാട് പൊലീസ് പിടികൂടി. ആനാട് വില്ലേജിൽ പന്നിയോട്ടുകോണത്ത് എസ്.രാജേഷ് (29) ആണ് അറസ്റ്റിലായത്.സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഇയാളെ മൊബൈൽ ഫോൺ ടവർ ലൊക്കേഷന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിൽ നിന്ന് നെടുമങ്ങാട് എസ്.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കരകുളം ഏണിക്കര ഗുരുമംഗലം വീട്ടിൽ സി.വിനോദ് കുമാറിനെ കഴിഞ്ഞ 27ന് രാത്രി 9ഓടെ ഏണിക്കരയിൽ വച്ച് സുഹൃത്ത് സാജിദുമായി ചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്. വിനോദ് കുമാർ ഏറ്റെടുത്ത വർക്ക് ചെയ്യാൻ ഏൽപ്പിച്ച രാജേഷ് യഥാസമയം പണി പൂർത്തിയാക്കാത്തതിനാൽ ഉടമ പ്രതിഫലത്തുക നൽകിയിരുന്നില്ല. ഇതേത്തുടർന്ന് രാജേഷിനെ തന്റെ സ്ഥാപനത്തിൽ നിന്ന് പറഞ്ഞു വിട്ടതിലുള്ള വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.എ.എസ്.ഐ രാജേഷ് കുമാർ, സി.പി.ഒ രാഹുൽ ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.രണ്ടാം പ്രതി ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |