
വടിവാൾ മുനയിൽ നിറുത്തി ആക്രമണം
ഏറ്റുമാനൂർ : മണർകാട് ബൈപ്പാസിൽ പൂവത്തുംമൂട് പാലത്തിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പ് ആക്രമിച്ച് ഒരു ലക്ഷം രൂപയും, 15 മൊബൈൽ ഫോണുകളും കവർന്നു. ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. പൂവത്തുംമൂട് അരയിരത്ത് പടിയ്ക്ക് സമീപം വർഷങ്ങളായി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് പതിനഞ്ചോളം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തിയത്. എട്ടുപേർ അകത്ത് പ്രവേശിപ്പിച്ചപ്പോൾ ബാക്കിയുള്ളവർ പുറത്ത് കാവൽ നിന്നു. വിവിധ നിലകളിലായി 40 പേരാണ് ഇവിടെ താമസിക്കുന്നത്. ഹെൽമെറ്റും മാസ്‌കും ധരിച്ച് അകത്തു കയറിയ സംഘം തൊഴിലാളികളെ കുത്തി പരിക്കേൽപ്പിച്ചു. ഇവരുടെ കൈയിൽ വടിവാൾ, വിവിധ രൂപത്തിലുള്ള കത്തികൾ, മീൻ വെട്ടുന്ന കത്രിക തുടങ്ങിയവയുണ്ടായിരുന്നു. പുറത്തു നിന്ന തൊഴിലാളികളെ ഉള്ളിലേക്ക് ഓടിച്ചു കയറ്റിയാണ് അക്രമണം നടത്തിയത്. ശനിയാഴ്ച തൊഴിലാളികൾക്ക് കൂലി ലഭിക്കുമെന്ന് മനസിലാക്കിയാണ് സംഘം എത്തിയത്. രണ്ടുപേർക്ക് 20000 രൂപ വീതം നഷ്ടമായി. 1000, 2000, 3000 രൂപ വീതം നഷ്ടപ്പെട്ടവരുമുണ്ട്. എ.ടി.എം. കാർഡുകളും എടുത്ത സംഘം ഭീഷണിപ്പെടുത്തി പിൻനമ്പരുകളും വാങ്ങി.
അരമണിക്കൂറോളം പ്രദേശത്ത് ഭീതിപടർത്തിയ ശേഷമാണ് സംഘം പിരിഞ്ഞുപോയത്. ആദ്യം ഭയന്നുപോയ തൊഴിലാളികൾ പിന്നീട് കെട്ടിടം ഉടമയെ വിവരം അറിയിച്ചു. തുടർന്ന് ഏറ്റുമാനൂർ സ്ഥലത്തെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |