
കൊച്ചി: രാത്രി നാലംഗ സംഘവുമായി ഏറ്റുമുട്ടിയ യുവാവ് മദ്യലഹരിയിൽ ബൈക്കിന് തീകൊളുത്തി. എറണാകുളം എസ്.ആർ.എം റോഡ് എൽസേബിയൂസ് റോഡിൽ ശനിയാഴ്ച രാത്രി 11.25നായിരുന്നു അക്രമിയുടെ വിളയാട്ടം. 1. 37 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് ഭാഗികമായി നശിച്ചു.
പച്ചാളം സ്വദേശി ലിനീഷ് കണ്ണന്റെ ബുള്ളറ്റിനാണ് ഹെൽമറ്റ് ധരിച്ച അക്രമി തീ കൊളുത്തിയത്. എൽസേബിയൂസ് റോഡിലെ ബന്ധുവിന്റെ വീടിന് സമീപം റോഡരികിലാണ് പാർക്ക് ചെയ്തിരുന്നത്. രാത്രി ലിനീഷും ബന്ധുവും കൂടി കലൂർ മണപ്പാട്ടിപ്പറമ്പിൽ പോയി മടങ്ങി വന്നപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. നോർത്ത് പൊലീസും നാട്ടുകാരും ചേർന്ന് കെടുത്തി.
സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഹെൽമറ്റ് ധരിച്ച യുവാവ് ബുള്ളറ്റിന്റെ വാൽവ് ഊരി പെട്രോളിന് തീകൊളുത്തുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇയാൾ ഓടിമറയുന്നതും ദശ്യങ്ങളിലുണ്ട്. തീകൊളുത്തും മുമ്പ് സംഭവ സ്ഥലത്ത് മദ്യപനും നാല് യുവാക്കളും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. നാല് പേരിൽ വിദ്യാർത്ഥി എന്ന് തോന്നിക്കുന്ന യുവാവ് ബൈക്കിൽ ചാരി നിന്നിരുന്നു. ഇവർ മടങ്ങിയ ശേഷമാണ് മദ്യപൻ ഹെൽമറ്റ് ധരിച്ച് ബുള്ളറ്റിനടുത്ത് എത്തി തീ കൊളുത്തിയത്.
വാക്കേറ്റത്തിൽ ഏർപ്പെട്ട യുവാക്കളുടെ ബൈക്കാണെന്ന ധാരണയിലാണ് തീ കൊളുത്തിയതെന്ന് അനുമാനിക്കുന്നു. ബുള്ളറ്റിന്റെ സീറ്റ് ഉൾപ്പെടെ കത്തിയിട്ടുണ്ട്. അക്രമിയെ കുറിച്ച് സൂചനയുണ്ടെന്നും നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണെന്നും നോർത്ത് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |