
തിരൂർ : പട്ടാപ്പകൽ മദ്യപിച്ച് വീട്ടിലെത്തിയത് ചോദ്യം ചെയ്ത പിതാവിനെ തവി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ മകൻ അറസ്റ്റിൽ. തിരൂർ സൗത്ത് അന്നാരയിൽ ചിറ്റിപ്പാടം കോടേരിമന റോഡിൽ കുഴിപ്പയിൽ വേലായുധനാണ്(64) കൊല്ലപ്പെട്ടത്. കേസിൽ മകൻ ഉണ്ണികൃഷ്ണനെ(34) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മദ്യപിച്ച് വീട്ടിലെത്തിയ പ്രതിയെ പിതാവ് ചോദ്യം ചെയ്തതോടെ പരസ്പരം വാക്കേറ്റമുണ്ടായി. തുടർന്ന് തവി കൊണ്ട് ശക്തമായി പിതാവിന്റെ തലയ്ക്കടിച്ചു. തലയിൽ നിന്ന്
രക്തം വാർന്ന് പോവുന്നത് കണ്ട് മകൻ തന്നെ തിരൂർ ഗവ. ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രി 10ഓടെ മരണപ്പെട്ടു. തവി കൊണ്ട് തലയ്ക്ക് മൂന്നു വട്ടം അടിച്ചുവെന്നാണ് മകൻ നൽകിയ മൊഴി.
മുത്തൂർ വിഷുപ്പാടത്ത് നിന്ന് ഏതാനും വർഷം മുമ്പ് അന്നാരയിലേക്ക് താമസം മാറിവന്നതാണ്, സർക്കാരിൻ്റെ അതിദരിദ്രരുടെ ലിസ്റ്റിൽ പെട്ട ഈ കുടുംബം.
നാട്ടുകാരുടെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞുപോന്നിരുന്നത്. സുമനസുകളുടെ നേതൃത്വത്തിൽ ഇവർക്കുള്ള ഭവന നിർമ്മാണത്തിൻ്റെ പ്രവർത്തനങ്ങൾ നടന്ന് വരികയായിരുന്നു. ഭാര്യ:രാധ.
മറ്റുമക്കൾ: ജിതേഷ്, ജീന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |