
കൊച്ചി: നഗരത്തിൽ വീണ്ടും 'ബോസ് സ്‌കാം' തട്ടിപ്പ്. കോച്ചിംഗ് സെന്റർ ഉടമയെന്ന വ്യാജേന വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ച് ജീവനക്കാരിൽ നിന്ന് 2.4 ലക്ഷം രൂപ മൂല്യമുള്ള ഡിജിറ്റൽ ഗിഫ്റ്റ് കാർഡുകൾ തട്ടിയെടുത്തു. സംഭവത്തിൽ കോച്ചിംഗ്സെന്റർ ജീവനക്കാരി പൊലീസിൽ പരാതി നൽകി. ഓഗസ്റ്റ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥാപനഉടമയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിദേശ നമ്പറിൽ നിന്നാണ് യുവതിക്ക് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്. അടിയന്തരമായി കമ്പനി ആവശ്യത്തിനായി ഗിഫ്റ്റ് കാർഡുകൾ വേണമെന്നാവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.
ഉടമയുടെ നിർദ്ദേശമാണെന്ന് വിശ്വസിച്ച പരാതിക്കാരി, ആപ്പിൾ ആപ്പ് സ്റ്റോറിന്റെ 10,000 രൂപ വീതം മൂല്യമുള്ള 12 ഗിഫ്റ്റ് കാർഡുകളും ആമസോൺ വൗച്ചറിന്റെ 10,000 രൂപ വീതം മൂല്യമുള്ള 12 ഗിഫ്റ്റ് കാർഡുകളും വാങ്ങി നൽകി. തുടർന്ന് ഈ കാർഡുകളുടെ വിവരങ്ങൾ തട്ടിപ്പുകാരൻ നൽകിയ ഇമെയിൽ ഐഡിയിലേക്ക് അയച്ചുകൊടുത്തു. മൊത്തം 24 ഗിഫ്റ്റ് കാർഡുകളിലായി 2,40,000 രൂപയുടെ സാമ്പത്തിക നഷ്ടമാണ് കമ്പനിക്കുണ്ടായത്. സ്ഥാപന ഉടമയെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ആൾമാറാട്ടത്തിലൂടെ നടന്ന വൻചതി മനസിലായത്. തൊഴിലുടമയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ പേരിൽ വരുന്ന അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ ഫോൺ കോളിലൂടെ നേരിട്ട് ഉറപ്പുവരുത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ആദ്യകേസിൽ നഷ്ടം 1.20 കോടി
സമീപദിവസങ്ങളിൽ സമാനരീതിയിൽ 'പ്ളൈവുഡ്' കമ്പനിക്ക് 1.20 കോടി രൂപ നഷ്ടമായിരുന്നു. ഓഗസ്റ്റ് 13ന് കമ്പനി ഡയറക്ടറുടെ അതേ നമ്പറും ഫോട്ടോയും ഉപയോഗിച്ച വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് വന്ന സന്ദേശം വിശ്വസിച്ച് അക്കൗണ്ടന്റ് തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു. സാധാരണയായി ഇത്തരം നിർദ്ദേശങ്ങൾ വരാറുള്ളതിനാൽ സംശയം തോന്നിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |