കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ നിന്ന് കട്ടിലുകൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പൂർവ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി സ്വദേശി ആൻസ്റ്റനാണ് ഇന്നുപുലർച്ചെ അഞ്ചുമണിയോടെ എട്ടുകട്ടിലുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്. പോർട്ടർ എന്ന സൈറ്റുവഴി വാഹനം ബുക്കുചെയ്താണ് ഇയാൾ മോഷണത്തിന് എത്തിയത്.
2024ലാണ് ആൻസ്റ്റൺ മഹാരാജാസ് കോളേജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയത്. ഇന്ന് പുലർച്ചെ കട്ടിലുകൾ വാഹനത്തിൽ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഹോസ്റ്റൽ ജീവനക്കാർ തടഞ്ഞുനിറുത്തി ചോദ്യംചെയ്തപ്പോൾ കട്ടിലിൽ നിറയെ മൂട്ടയാണെന്നും അങ്കമാലിയിലെ ഒരാളുടെ അടുത്ത് മൂട്ടയെ തുരത്താനുള്ള കെമിക്കൽ അടിക്കാൻ കൊണ്ടുപോവുകയാണെന്നാണ് പറഞ്ഞത്. ഇതിന് ആരാണ് ചുമതലപ്പെടുത്തിയെന്ന് ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം നൽകിയില്ല. ഇതോടെ ഹോസ്റ്റൽ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ എറണാകുളം സെൻട്രൽ പൊലീസ് ആൻസ്റ്റനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അല്പസമയത്തിനകം അറസ്റ്റ് രേഖപ്പെടുത്തും.
വാഹനത്തിൽ കയറ്റിയ കട്ടിലുകളിൽ ചിലത് അഴിച്ചെടുത്ത നിലയിലായിരുന്നു. ഇതിന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പുലർച്ചെ ഹോസ്റ്റൽ പരിസരത്ത് എത്തിയ ആൻസ്റ്റൻ ചില വിദ്യാർത്ഥി സംഘടനാ നേതാക്കളെ ഫോണിൽ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് വിവരം തേടനുള്ള ശ്രമത്തിലാണ് പൊലീസ്. കട്ടിലുകൾ കടത്താൻശ്രമിച്ചതിൽ ഇവർക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |