വാഷിംഗ്‌ടൺ: ഫിഫ ലോകകപ്പിൽ യുഎസ് താരത്തിന് ലഭിച്ച റെഡ് കാർഡ് വിലക്ക് പിൻവലിച്ച് ഫിഫ. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗനാണ് ചുവപ്പ് കാർഡ് കിട്ടിയത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് താരത്തിന്റെ വിലക്ക് അപ്രതീക്ഷിതമായി നീക്കിയത്. തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' ഫിഫയ്ക്ക് നന്ദി പറഞ്ഞു. വിഷയത്തിൽ ട്രംപും ഫിഫ പ്രസിഡന്റും തമ്മിൽ സംസാരിച്ചതായും യുഎസ് അധികൃതർ സ്ഥിരീകരിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബോസ്നിയയ്‌ക്കെതിരെയാണ് (2-0) യുഎസ് സ്‌ട്രൈക്കർ ബലോഗന് റെഡ് കാർഡ് ലഭിച്ചത്. ഇതോടെ ബെൽജിയത്തിനെതിരായ നിർണായക പ്രീ ക്വാർട്ടർ മത്സരം താരത്തിന് നഷ്ടമാകേണ്ടതായിരുന്നു. എന്നാൽ ഫിഫ അച്ചടക്ക സമിതി വിലക്ക് റദ്ദാക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഫിഫയുടെ തീരുമാനത്തിനെതിരെ ബെൽജിയം ഫുട്‌ബോൾ ഫെഡറേഷൻ രംഗത്തെത്തി.
സാധാരണ റെഡ് കാർഡ് ലഭിച്ചാൽ അടുത്ത മത്സരത്തിൽ നിന്ന് താരം പുറത്തിരിക്കണം. എന്നാൽ ഫിഫ ഡിസിപ്ലിനറി കമ്മിറ്റിയുടെ ആർട്ടിക്കിൾ 27 പ്രകാരം ബലോഗന്റെ ഒരു മത്സര വിലക്ക് ഒരു വർഷത്തെ നിരീക്ഷണ കാലാവധിയോടെ തൽക്കാലം നീക്കിവയ്ക്കുകയാണെന്നാണ് ഫിഫയുടെ വിശദീകരണം.
അതേസമയം, ഫിഫ സ്വ ന്തം നിയമങ്ങളെ കാറ്റിൽപ്പറത്തുകയാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ബെൽജിയം ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ബ്രസീലിനെ അട്ടിമറിച്ചതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ നോർവേ കോച്ച് സ്റ്റാലെ സോൽബാക്കൻ ഫിഫയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. 'രാഷ്ട്രീയക്കാർ ഇടപെട്ട് ശിക്ഷാ നടപടികൾ മാറ്റാൻ തുടങ്ങിയാൽ കായിക ലോകത്തിന് അത് ദോഷം ചെയ്യും. ഇനി വരാനിരിക്കുന്ന റെഡ് കാർഡുകളുടെ അവസ്ഥ എന്താകും? ഇതൊരു മോശം തീരുമാനമാണ്'. - സോൽബാക്കൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |