
ന്യൂഡൽഹി: മൂത്ത മകള്‍ അവന്തികയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറും ഭര്‍ത്താവും സംവിധായകനുമായ സുന്ദര്‍ സിയും. ഡല്‍ഹിയില്‍വച്ച് പ്രധാനമന്ത്രിയെ നേരില്‍ കണ്ടാണ് ഖുശ്ബുവും കുടുംബവും വിവാഹ ക്ഷണക്കത്ത് കൈമാറിയത്. ഖുശ്ബുവിനും ഭര്‍ത്താവിനുമൊപ്പം അവന്തികയും പ്രതിശ്രുത വരൻ ശ്രാവണ്‍ ശ്രീനിവാസനും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു.
ഔദ്യോഗിക തിരക്കുകൾക്കിടയിലും കുടുംബത്തെ കാണാന്‍ സമയം അനുവദിച്ചതിനും വധൂവരന്മാരെ അനുഗ്രഹിച്ചതിനും ഖുശ്ബു പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചു.
‘ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ ഇന്ന് ഡല്‍ഹിയില്‍ വച്ച് കാണാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്. ഞാനും എന്റെ ഭർത്താവ് സുന്ദർ സിയും ചേർന്ന് ഞങ്ങളുടെ മകളുടെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചു. പ്രധാനമന്ത്രി പ്രതിശ്രുത വധുവരന്മാരെ സ്‌നേഹപൂര്‍വ്വം അനുഗ്രഹിച്ചു. തിരക്കുകള്‍ക്കിടയിലും ഞങ്ങള്‍ക്കായി സമയം മാറ്റിവച്ചതിന് അദ്ദേഹത്തോട് ഞങ്ങള്‍ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു. ഞങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു, നന്ദി,’ - ഖുശ്ബു കുറിച്ചു.
അഭിനയജീവിതത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് ഖുശ്ബു. നിലവിൽ ബിജെപി പ്രവർത്തകയാണ്. അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സുന്ദർ സിയും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
അതേസമയം, 'ആരംഭം' എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മകൾ അവന്തിക. തൃശ്ശൂർ ചാവക്കാട് നടന്ന പൂജാ ചടങ്ങുകളോടെയാണ് സുജേഷ് ആനി ഈപ്പൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |