SignIn
Kerala Kaumudi Online
Saturday, 20 June 2026 12.23 PM IST

ചേലക്കരയിലെ വിജയത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ, നേരിട്ടുകണ്ട് നന്ദി അറിയിക്കുമെന്ന് യു ആർ പ്രദീപ്

READ ENGLISH VERSION
u-r-pradeep

തൃശൂർ: ചേലക്കരയിലെ വിജയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുകളും കാരണമായെന്ന് നിയുക്ത എംഎൽഎ യു ആർ പ്രദീപ്. നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ജനം നല്ലതുപോലെ ചർച്ചയ്ക്കെടുത്തു. അതെല്ലാം വിജയത്തിലേയ്ക്ക് നയിക്കാൻ സഹായിച്ചെന്നും പ്രദീപ് പറഞ്ഞു.

'ഫലം അറിഞ്ഞയുടൻ തന്നെ നേരിട്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു. സ്‌പീക്കറും വിളിച്ചു. എന്നാൽ എന്റെ ഫോൺ മറ്റൊരു വാഹനത്തിലായിരുന്നതിനാൽ സംസാരിക്കാനായില്ല. മുഖ്യമന്ത്രിയെയും സ്‌പീക്കറെയും നേരിട്ടുപോയി കാണും. മണ്ഡലത്തിൽ അവർ നടത്തിയ ഇടപെടലുകൾ സമ്മാനിച്ച വിജയത്തിൽ നന്ദി പറയും'- പ്രദീപ് വ്യക്തമാക്കി.

ചേലക്കരയിൽ 12201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ആർ പ്രദീപ് വിജയിച്ചത്. 64,259 വോട്ടുകൾ ലഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതൽ പ്രദീപ് തന്നെയായിരുന്നു മുന്നിൽ. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളും മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ നടത്തിവന്ന വികസന പ്രവർത്തനങ്ങളും ഉയർത്തിക്കാട്ടിയായിരുന്നു എൽഡിഎഫിന്റെ പ്രചാരണം.

2016 മുതൽ 2021 വരെ അഞ്ചു വർഷം പ്രദീപ് ചേലക്കര എംഎൽഎ ആയിരുന്നിട്ടുണ്ട്. 2000- 2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2009-2011ൽ ദേശമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു. 2022 മുതൽ സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപ്പറേഷൻ ചെയർമാനായി പ്രവ‌ർത്തിക്കുകയാണ്.

അതേസമയം, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ രമ്യ ഹരിദാസിന് 52,626 വോട്ടുകളും ബിജെപിയുടെ കെ ബാലകൃഷ്ണന് 33,609 വോട്ടുകളുമാണ് ലഭിച്ചത്. 1034 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UR PRADEEP, CHELAKKARA, CM PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA