കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുമ്പ് പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളായ എസ്‌ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയാണ് എറണാകുളം സെഷൻസ് കോടതിയിലെത്തിച്ച് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. കുറ്റപത്രം വായിച്ചതിന് ശേഷം പ്രതികളോട് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ നിഷേധിക്കുകയായിരുന്നു. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. 2018 ജൂലായ് രണ്ടിനാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്. ദീർഘനാളായി നീണ്ടുപോകുകയായിരുന്ന വിചാരണയാണ് ഇപ്പോൾ പുനഃരാരംഭിച്ചിരിക്കുന്നത്. കേസിലെ പ്രധാന രേഖകൾ കോടതിയിൽ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. വിചാരണ നീളുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഒമ്പത് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ ഉത്തരവിടുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |