
കൊച്ചി: യുവതികളെ ദുബായിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറിയ കേസിലെ രണ്ടാം പ്രതി അലീന പരാതിക്കാരിക്ക് അയച്ച ഭീഷണി സന്ദേശം ഇങ്ങനെ. 'കൂടെ നിന്നുള്ള ചതിയാണിത്. എന്ത് ഉടായിപ്പ് കാണിച്ചാലും അയാൾ പണി തരും. ഞാൻ ഇത് വിടുമായിരിക്കും, പക്ഷേ, അയാൾ പണി തന്നിരിക്കും. അതൊന്ന് ആലോചിച്ചു വച്ചേക്ക്..." എന്നാണ് സന്ദേശത്തിലുള്ളത്.
പൊലീസിൽ പരാതിപ്പെട്ടതിലുള്ള വൈരാഗ്യമാണ് ഭീഷണിക്കു പിന്നിൽ. കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകാൻ എത്തിയപ്പോഴാണ് ഇരയ്‌ക്ക് സന്ദേശം ലഭിച്ചത്. യുവതി ഓഡിയോ സന്ദേശം പൊലീസിന് കൈമാറി. അലീനയുടെ ആൺസുഹൃത്തായ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഔറംഗസേബിനെക്കുറിച്ചാണ് സന്ദേശത്തിൽ സൂചിപ്പിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, യുവതികളെ വിദേശത്തെത്തിച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമാണെന്ന വാദവുമായി ഔറംഗസേബ് രംഗത്തെത്തി. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതികരണം. പരാതിക്കാരി മൂന്ന് മാസമല്ല വിദേശത്ത് ഉണ്ടായിരുന്നതെന്നും പരാതിക്കു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നും ഇയാൾ ആരോപിക്കുന്നു. പരിപാടിയിൽ പങ്കെടുത്ത താരങ്ങളെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും പരാതിക്കു പിന്നിൽ ഒരാളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണെന്നും ഔറംഗസേബ് പറയുന്നു. മാദ്ധ്യമ പ്രവർത്തകർക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു. ഔറംഗസേബിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |