
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ. സൗജന്യയാത്ര ആരംഭിക്കുന്ന ജൂൺ 15ന് ബസുകൾ തടയുമെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നാണ് പ്രഖ്യാപനം. അന്നേ ദിവസം ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും മെൻസ് അസോസിയേഷൻ ഭാരവാഹി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
സ്ത്രീ വിരുദ്ധതയല്ല പറയുന്നതെന്നും പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് മാത്രമാണ് സൗജന്യയാത്ര നൽകേണ്ടതെന്നും മെൻസ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു. 'ലക്ഷക്കണക്കിന് ശമ്പളം വാങ്ങിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് എന്തിനാണ് സൗജന്യയാത്ര. പുരുഷനായി ജനിച്ചത് കൊണ്ട് ഒരിടത്ത് നിന്നും നീതി കിട്ടുന്നില്ല. പുരുഷന്മാർ വോട്ട് ബാങ്ക് ആണ്. സ്ത്രീകളുടെ വോട്ട് നേടണമെങ്കിൽ ഇങ്ങനെയുള്ള ആനുകൂല്യങ്ങൾ നൽകണം. ബസിൽ പുരുഷന്മാർക്കും സീറ്റ് സംവരണം വേണം. സ്ത്രീകളെ പോലെ തന്നെ അമ്മ പ്രസവിച്ചത് തന്നെയാണ് പുരുഷന്മാരെയും. ആനുകൂല്യം എല്ലാവർക്കും ഒരുപോലെ ലഭിക്കണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും വയോധികർക്കും സൗജന്യയാത്ര നൽകുന്നതിൽ തെറ്റില്ല.'- മെൻസ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |