
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ നഷ്ടത്തിലാണെങ്കിലെന്ത്, ജീവനക്കാർക്ക് ബോണസ് ഒരു ലക്ഷത്തി അയ്യായിരം രൂപ. കഴിഞ്ഞ വർഷത്തെക്കാൾ 2500 രൂപയാണ് വർദ്ധിപ്പിച്ചത്. 4000 ജീവനക്കാർക്ക് ഈ തുക കിട്ടും.
ഓണം അഡ്വാൻസായി 50,000 രൂപയും ലഭിക്കും. ഇത് അടുത്ത മാർച്ചിന് മുൻപായി ആറു തുല്യഗഡുക്കളായി തിരിച്ചടച്ചാൽ മതി. താത്കാലിക ജീവനക്കാർക്ക് 6250 രൂപയും സ്വീപ്പർമാർക്ക് 6750 രൂപയും ബോണസ് നൽകും. ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13, 000 രൂപ നൽകാനും തീരുമാനിച്ചു.
അതേസമയം, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബെവ്കോയിലെത്തിയവർക്ക് മാതൃസ്ഥാപനത്തിലെ ആനുകൂല്യങ്ങളേ കിട്ടൂ. ബെവ്കോ ടവറിൽ ഇന്നലെ വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി മന്ത്രി എം.ലിജുവും ബെവ്കോ എം.ഡി യോഗേഷ് ഗുപ്തയും നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങൾ.
281.95 കോടി നഷ്ടം
2024-25 സാമ്പത്തിക വർഷത്തിൽ 124.10 കോടി ലാഭത്തിലായിരുന്ന ബെവ്കോ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 281.95 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഗാലനേജ് ഫീസിലെ വർദ്ധനയാണ് കാരണമെന്ന് യോഗേഷ് ഗുപ്ത പറഞ്ഞു. ഫീസ് കുറയ്ക്കാൻ സർക്കാരുമായി ചർച്ച നടത്തും. വെയർഹൗസിൽ നിന്ന് ഔട്ട്‌ലെറ്റിലേക്കും മറ്റും മദ്യം മാറ്റുമ്പോൾ സർക്കാരിന് നൽകുന്ന ഫീസാണിത്. ലിറ്ററിന് 5 പൈസയിൽ നിന്ന് 10 രൂപയായി വർദ്ധിപ്പിച്ചു. ഇതോടെ വർഷം 200 കോടിരൂപയാണ് സർക്കാരിലേക്ക് അടയ്ക്കേണ്ടി വരുന്നത്. ലിറ്ററിന് 30 രൂപവരെ ഗാലനേജ് ഫീസ് ഇൗടാക്കാൻ അബ്കാരി നിയമത്തിൽ വ്യവസ്ഥയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |