
തിരുവനന്തപുരം: സോഫ്റ്റ്വെയറിലെ ഗുരുതര പാകപ്പിഴയെ തുടർന്ന്, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ സെമസ്റ്റർ -4, സെമസ്റ്റർ 1 സപ്ലിമെന്ററി പരീക്ഷാ ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു. സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. പാകപ്പിഴകൾക്കിടയാക്കിയ കെ- റിപ്പ് സോഫ്ട്വെയർ പിൻവലിക്കാനും യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെന്ററിന്റെ സോഫ്റ്റ്വെയർ പുനഃസ്ഥാപിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.
പ്രൊഫൈൽ വഴി ഫലം ലഭ്യമാകാതിരിക്കൽ, നിലവിലില്ലാത്ത വിഷയങ്ങളുടെ ഫലംലഭിക്കൽ, ഇംപ്രൂവ്മെന്റ് പരീക്ഷാ മാർക്കുകളിൽ തിരിമറി , വിജയിക്കാത്ത വിഷയങ്ങൾക്ക് പാസ് രേഖപ്പെടുത്തൽ തുടങ്ങി ഗുരുതരമായ അപാകതകളാണ് പ്രഖ്യാപിച്ച ഫലങ്ങളിൽ കണ്ടെത്തിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിലും അസാപ്പും ചേർന്ന് നടപ്പിലാക്കുന്ന, മഹാരാഷ്ട്ര ആസ്ഥാനമായ എം.കെ.സി.എൽ കമ്പനിയുടെ ഈ സോഫ്റ്റ്വെയറുമായി കേരള സർവകലാശാലയ്ക്ക് നേരിട്ട് ധാരണാപത്രമില്ല. ഇതുവരെ നടത്തിയ പരീക്ഷകളുടെ ഡാറ്റ പോലും സർവകലാശാലയ്ക്ക് കൈമാറിയിട്ടില്ലാത്തതിനാൽ, പരീക്ഷകളുടെ സുരക്ഷയും വിദ്യാർത്ഥികളുടെ വിവരങ്ങളും പ്രതിസന്ധിയിലാണ്.,
സർവകലാശാലയുടെ കമ്പ്യൂട്ടർ സെന്ററിന് കെ-റീപ്പിൽ ഒരു നിയന്ത്രണവുമില്ലാത്തതിനാൽ, പരാതികളിൽ നേരിട്ട് ഇടപെടാനും സാധിക്കുന്നില്ല. സർക്കാരിന്റെ സമ്മർദ്ദത്തിലാണ് കേരള സർവകലാശാല കെ- റീപ്പ് നടപ്പിലാക്കിയത്. വിജയകരമായി പ്രവർത്തിച്ചിരുന്ന സംവിധാനം ഉപേക്ഷിച്ച്, പരീക്ഷാ നടത്തിപ്പിൽ മുൻപരിചയമില്ലാത്ത സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |