
തിരുവനന്തപുരം: ബാറുകളിലെ മാസപ്പടി കൈപ്പറ്റിയെന്ന കേസിൽ കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് മന്ത്രി എം. ലിജുവിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് അവധി ദിനമായിട്ടും എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവാണ് ഉത്തരവിറക്കിയത്. കോട്ടയം എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ എം. മാനുവൽ, പ്രവീൺ ശിവാനന്ദ്, ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൽ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ലാലു തങ്കച്ചൻ, സന്തോഷ്. ടി, ഷിജു.കെ, സിവിൽ എക്‌സൈസ് ഓഫീസർ വിശാഖ് എ.എസ് എന്നിവർക്കാണ് സസ്‌പെൻഷൻ. ചങ്ങനാശേരിയിലെയും കോട്ടയത്തെയും ചില ബാറുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പലവിധ ക്രമക്കേട് നടക്കുന്നതായി മന്ത്രിക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മിഷണർ പരിശോധനയ്ക്ക് എത്തിയത്. മന്ത്രി എം.ലിജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാലുമായി ചർച്ച നടത്തിയാണ് നടപടിക്ക് നിർദ്ദേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |