SignIn
Kerala Kaumudi Online
Sunday, 05 July 2026 3.35 PM IST

'ശ്വേത മേനോൻ മോദി ഭക്ത, കോടികൾ  കൊടുത്ത് ആരെയും  വശത്താക്കേണ്ട  ഗതികേട്  പാർട്ടിക്കില്ല'

shwetha-menon
ശ്വേത മേനോൻ (photo credit: Facebook )

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യിലെ പ്രശ്നങ്ങളിൽ ഇടപെടില്ലെന്ന് ബിജെപി. അമ്മയുടെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ബിജെപിയെ ഇതിലേക്ക് വലിച്ചിഴക്കരുത്. സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാരാണ് ബിജെപിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത്. സിനിമ മേഖലയിൽ ബിജെപി ഇടപെടൽ എന്ന വാർത്ത വരുന്നു. ഇത് ശരിയല്ല. ഇടനിലക്കാരെ വച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്കില്ല. സിനിമയിൽ നിന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ കിട്ടിയേനെ. പക്ഷേ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി ബിജെപിയിൽ വന്നത്.

ശ്വേത മേനോൻ ബിജെപി പ്രതിനിധി അല്ല. ശ്വേത മേനോൻ ദേശീയവാദിയാണ്. മോദി ഭക്തയാണ്. പക്ഷേ ബിജെപിക്കാരിയല്ല. ഇന്നസെന്റ് അമ്മ പ്രസിഡന്റ് ആയപ്പോൾ സിപിഎം അമ്മ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി പറഞ്ഞിരുന്നില്ല. രമേശ് പിഷാരടി അഡ്‌ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും ബിജെപി കോൺഗ്രസിനെതിരെ ആരോപണം ഉന്നയിച്ചില്ല. ഞങ്ങൾ മാന്യത പാലിച്ചിട്ടുണ്ട്'- എസ് സുരേഷ് വ്യക്തമാക്കി.

അതേസമയം, വർഗീയമായ നീക്കമാണ് ശ്വേത നടത്തിയതെന്ന് അമ്മ മുൻ ജോയിന്റ് സെക്രട്ടറിയായ അൻസിബ, മാല പാർവതി, ഉഷ ഹസീന, മായ വിശ്വനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കോർപ്പറേറ്റ് കമ്പനിയുടെ 15 കോടി അമ്മയ്‌ക്ക് ലഭിക്കുമെന്ന് ശ്വേത പറഞ്ഞതായി ബിജെപി നേതാവായ പദ്മജ എസ്. മേനോൻ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരം പണം അമ്മയ്‌ക്ക് വേണ്ട.

ബിജെപിക്ക് സ്ഥാനാർത്ഥിയെ നൽകാൻ രണ്ടു കോടി വാങ്ങിയെന്ന് പൊതുയോഗത്തിൽ ബാബുരാജ് ആരോപിച്ചപ്പോൾ മറുപടി നൽകാതെ ശ്വേത ഇറങ്ങിപ്പോയി. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്‌തപ്പോൾ അൻസിബയെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനാണ് ശ്രമിച്ചത്. അമ്മയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും ആരോപണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWETHA MENON, BJP KERALA, MODI BHAKT, S SURESH BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA