
തിരുവനന്തപുരം: റോഡുകളിലെ എ.ഐ ക്യാമറകൾ കണ്ണടച്ചിരിക്കുകയാണ് എന്നു കരുതി വാഹനയാത്രക്കാർ നിയമം ലംഘിക്കേണ്ട. ക്യാമറകളെല്ലാം ഉണർന്നു! നിയമം ലംഘിച്ചാൽ വൈകാതെ പിഴനോട്ടീസ് ലഭിക്കും. ഇന്റർനെറ്റ് സേവനദാതാവായ ജിയോയ്ക്ക് നൽകാനുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ കെൽട്രോൺ നൽകിയതോടെ ക്യാമറകളുടെ ഇന്റർനെറ്റ് ബന്ധം പുന:സ്ഥാപിച്ചു. കുടിശിക കിട്ടാനുള്ളതു കാരണം നാളുകളായി ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയായിരുന്നു.
ഇതോടെ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലെത്താത്ത സ്ഥിതിയായിരുന്നു. ഇന്റർനെറ്റ് ബന്ധം പുന:സ്ഥാപിച്ചതോടെ നിയമലംഘനങ്ങൾ അപ്പപ്പോൾ കൺട്രോൾ റൂമിലെത്തും. മുറയ്ക്ക് പിഴനോട്ടീസും ലഭിക്കും. ക്യാമറകളുടെ പ്രവർത്തനം പുന:സ്ഥാപിക്കണമെന്ന് നേരത്തെ മോട്ടോർ വാഹന വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ജിയോയ്ക്ക് നൽകാനുള്ള തുക നൽകിയത്.
വരും, പെറ്റി തുരുതുരാ
ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിരുന്നപ്പോഴും ക്യാമറകൾ നിയമലംഘനം പകർത്തിയിരുന്നു. ഇത് കൺട്രോൾ റൂമിലേക്ക് എത്തിയിരുന്നില്ലെന്ന് മാത്രം. പ്രശ്നം പരിഹരിച്ചതോടെ നേരത്തെ നിയമലംഘനം നടത്തിയതിന്റെ ചിത്രങ്ങളും കൺട്രോൾ റൂമിലെത്തും. ഇത് പരിശോധിച്ച് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ചു തുടങ്ങും. അങ്ങനെ നിയമംലംഘിച്ച് വാഹനമോടിച്ചവരെ തേടി തുരുതുരാ പിഴനോട്ടീസ് എത്തും.
കെൽട്രോണിന്
കിട്ടാനുണ്ട് 55 കോടി
എ.ഐ ക്യാമറാ പദ്ധതിയുടെ ചുമതലയുള്ള കെൽട്രോണിന് സർക്കാർ നൽകാനുള്ളത് 55 കോടി. തുക അനുവദിക്കാനുള്ള ഫയൽ ധനവകുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ഇത് ഉടൻ കിട്ടുമെന്ന വിശ്വാസത്തിലാണ് കെൽട്രോൺ ജിയോയ്ക്ക് നൽകാനുള്ള തുക നൽകിയത്
വാഹനപ്പിഴ ഇനത്തിൽ സർക്കാരിന് ഇതുവരെ ലഭിച്ചത് 330 കോടി. ഇതു നേരെ ട്രഷറിയിലേക്കാണ് പോകുന്നത്. ഇത് ട്രാൻസ്പോർട്ട് അതോറിട്ടിയുടെ അക്കൗണ്ടിൽ സൂക്ഷിക്കാനുള്ള സംവിധാനം വേണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |