
കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾ ദുരന്തത്തിന് കാരണം അതിതീവ്ര മഴ മാത്രമല്ലെന്ന് ഭൗമ ശാസ്ത്രജ്ഞരുടെ പഠന റിപ്പോർട്ട്. പ്രദേശത്തെ അപൂർവമായ ഭൂഗർഭ ബലഹീനതകളും ദുരന്തത്തിലേക്ക് വഴിവെച്ചെന്നാണ് കണ്ടെത്തൽ. മഴ, പാറകളിലെ സ്വാഭാവിക വിള്ളലുകൾ, ഭൂഗർഭ ജല സമ്മർദ്ദം, പാറകളുടെ ഘടന ഇവയെല്ലാം അപകട സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കേരള സർവകലാശാല, സാവിത്രി ഭായ് പൂനെ സർവകലാശാല, മൊഹാലി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്നിവിടങ്ങളിലെ ഭൗമ ശാസ്ത്രഗവേഷകരാണ് പഠനം നടത്തിയത്. കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അദ്ധ്യാപകരായ ഡോ. വൈ. അനിൽകുമാർ, ഡോ. സജിൻ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
തുടക്കമിട്ടത് മഴ
ഉരുൾദുരന്തം നടന്ന 2024 ജൂലായ് 30 ന് പുലർച്ചയാണ് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്. 48 മണിക്കൂറിൽ 573 മില്ലിമീറ്റർ മഴയാണ് മേഖലയിൽ അന്ന് രേഖപ്പെടുത്തിയത്. പുന്നപ്പുഴയുടെ ഭാഗത്തെ മലയുടെ ഒരു ഭാഗം തകർന്നു. തുടർന്ന് മണ്ണും പാറകളും വെള്ളവും ചേർന്ന പ്രവാഹം താഴേക്ക് കുതിച്ചു. എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ച പ്രവാഹം 768 മീറ്ററോളം ഉയര വ്യത്യാസം മറികടന്നതായി പഠനം പറയുന്നു. 2025 ഏപ്രിലിൽ ആണ് പഠനം നടത്തിയത്. അതിതീവ്ര മഴയാണ് ഉരുൾപൊട്ടലിന് തുടക്കമിട്ടത്. മല ഇടിയുന്ന ഭാഗവും അവശിഷ്ടങ്ങൾ ഒഴുകുന്ന വഴിയും ദുരന്തത്തിന്റെ രൂക്ഷതയും നിർണയിച്ചത് പ്രദേശത്തെ ഭൂഗർഭ ഘടനയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |