
കൊച്ചി: മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എൽ.ഡി.എഫ് സർക്കാർ ജനുവരിയിൽ തുടക്കമിട്ട ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ ഗഡു വിതരണം മുടങ്ങി. 75,000 ഗുണഭോക്താക്കൾക്ക് നാലു മാസത്തെ ഗഡു മാത്രമാണ് ലഭിച്ചത്. മൂന്നു മാസത്തെ തുക കുടിശികയാണ്. പുതിയ ബഡ്ജറ്റിൽ പദ്ധതിക്കായി 131 കോടി നീക്കിവച്ചെങ്കിലും ലഭ്യമായിട്ടില്ല.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണ് പദ്ധതി നടത്തിപ്പ്. പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്കായുള്ളതാണ് 'കണക്ട് ടു വർക്ക്’ പദ്ധതി. പ്രതിമാസം 1,000 രൂപ വീതം 12 മാസം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകാനായിരുന്നു തീരുമാനം. നിലവിലുള്ളവർക്ക് പുറമെ, 26,000 പേരുടെ അർഹതാപട്ടിക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ധനസഹായം നിലച്ചതോടെ പരിഗണനാ പട്ടികയിലുള്ളവരുടെ പ്രതീക്ഷകളും അനിശ്ചിതത്വത്തിലാണ്. ബഡ്ജറ്റ് വിഹിതത്തിന് ഔദ്യോഗികമായി ഭരണാനുമതി ലഭിച്ച് തുക പാസായിട്ടില്ലെന്നാണ് വിശദീകരണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതർ പലവട്ടം അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.
കണക്ട് ടു വർക്ക് പദ്ധതി
കേരളത്തിൽ സ്ഥിരതാമസക്കാരായ, കുടുംബ വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ കവിയാത്ത 18-നും 30-നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് നൽകുന്നു.
യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി, ബാങ്ക്, റെയിൽവേ അടക്കമുള്ള വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അംഗീകൃത സ്ഥാപനങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവർക്കും പ്രയോജനം
ആനുകൂല്യം നൽകാനായി ഫണ്ടും ബഡ്ജറ്റും നിലവിലുണ്ട്. ഫണ്ട് ഉടൻ നൽകുമെന്നാണ് പ്രതീക്ഷ.
കെ.എൻ. ബാലഗോപാൽ
എം.എൽ.എ, മുൻ ധനമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |