തൃശൂർ: തൃശൂരിലെ പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായം കേന്ദ്ര സർക്കാർ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 24 ലക്ഷം രൂപയാണ് കേന്ദ്രം അനുവദിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മാർഗനിർദേങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കാത്തത് കാരണമാണ് ഫണ്ട് വൈകിയതെന്നും എന്നാൽ തൃശൂരിന്റെ സാംസ്കാരിക പെരുമയ്ക്കും പുലികളിയെന്ന കലാരൂപത്തിനും ഒരു തടസവും വരാൻ പാടില്ലെന്ന ആഗ്രഹത്തോടെ കേന്ദ്രം ഇതൊരു പ്രത്യേക കേസായി പരിഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കുമെന്ന സംസ്ഥാനസർക്കാരിന്റെ ഔദ്യോഗിക ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂർണമായി അനുവദിച്ചതെന്നും സുരേഷ് ഗോപി കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ലോകപ്രസിദ്ധമായ നമ്മുടെ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായിരിക്കുന്നു! മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടാത്തത് കാരണം ഫണ്ട് ലഭിക്കുന്നത് വൈകിയിരുന്നെങ്കിലും, തൃശൂരിന്റെ സാംസ്കാരിക പെരുമയ്ക്കും ഈ കലാരൂപത്തിനും ഒരു തടസ്സവും വരാൻ പാടില്ല എന്ന ആഗ്രഹത്തോടെ, ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കുകയായിരുന്നു.
ഭാവിയിൽ ഇത്തരം പദ്ധതികളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഉറപ്പിന്റെയും അണ്ടർടേക്കിങ്ങിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫണ്ട് പൂർണ്ണമായി അനുവദിച്ചിരിക്കുന്നത്. നമ്മുടെ പൊന്നോണത്തിന് പുലിക്കളിയുടെ വർണ്ണപ്പൊലിമ കൂട്ടാനും, നമ്മുടെ തനത് സംസ്കാരത്തെ ലോകത്തിന് മുന്നിൽ തലയുയർത്തി നിർത്താനും ഈ തുക വലിയൊരു കരുത്താകും. സാംസ്കാരിക നഗരത്തിന്റെ അഭിമാനമാണ് പുലിക്കളി; അതിനെ നെഞ്ചിലേറ്റാൻ നിങ്ങള്‍ക്കൊപ്പം എന്നും ഞാനും ഉണ്ട്.
Union Minister Suresh Gopi said that the Central Government has sanctioned ₹24 lakh as financial assistance for the Thrissur Pulikali festival. He stated that the official government order has been issued, confirming the release of the funds.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |