
10ന് മന്ത്രിതല ചർച്ച
കൊച്ചി: മുൻകൂർ നോട്ടീസ് നൽകാതെ എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു
വിട്ട യു.എസ് ആസ്ഥാനമായ മെഡിക്കൽ കോഡിംഗ് കമ്പനി കോറോ ഹെൽത്ത് ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. പിരിച്ചുവിട്ട ജീവനക്കാരെ ഓഫീസിൽ പ്രവേശിക്കാനും ഡൈനിംഗ്, വാഷ്‌റൂം തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാനും അനുവദിക്കും. പക്ഷേ ജോലി
നൽകില്ല.
കമ്പനി ലീഗൽ അഡ്വൈസർ അഡ്വ. അമീർ, ലേബർ കമ്മിഷണർ സഫ്‌ന നസ്‌റുദ്ദീൻ, ഉമ തോമസ് എം.എൽ.എ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് താത്കാലിക തീരുമാനം. 10ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ കമ്പനി പ്രതിനിധികളുമായി നടത്തുന്ന ചർച്ചയിലാകും അന്തിമ തീരുമാനം. ജില്ലാ ലേബർ ഓഫീസറും അസിസ്റ്റന്റ് ലേബർ ഓഫീസറും ഇന്ന് കമ്പനിയിലെത്തും. മന്ത്രിയുമായുള്ള ചർച്ചയിൽ സമവായമായില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ലേബർ കമ്മിഷണർ മുന്നറിയിപ്പ് നൽകി. നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനം അടച്ചു പൂട്ടുന്നതിന് 90 ദിവസം മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങണം. ഈ വ്യവസ്ഥ കമ്പനി ലംഘിച്ചു. കേരളത്തിലെ പ്രവർത്തനങ്ങൾ ലാഭകരമല്ലാത്തതും, പുതിയ പ്രോജക്ടുകൾ ലഭിക്കാത്തതുമാണ് തീരുമാനത്തിന് പിന്നിലെന്ന് കമ്പനിയുടെ ലീഗൽ അഡ്വൈസർ ചർച്ചയിൽ അറിയിച്ചു.
പ്രതിഷേധത്തിന്റെ
പകൽ
ഗസ്റ്റ് ഹൗസിൽ ചർച്ച ആരംഭിക്കുന്നതിന് മുമ്പേ ജീവനക്കാർ കൂട്ടത്തോടെ പാലാരിവട്ടത്തെ കോറോ ഹെൽത്തിന്റെ ഓഫീസിലെത്തിയിരുന്നു. ആരെയും സുരക്ഷാ ജീവനക്കാർ ഓഫീസിലേക്ക് കയറ്റിയില്ല. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എം.എൽ.എയും പ്രസിഡന്റ് വി. വസീഫുമടക്കമുള്ള നേതാക്കൾ ഇടപെട്ട് ജീവനക്കാരെ ഓഫീസിനുള്ളിൽ പ്രവേശിപ്പിച്ചു. എ.ഐ.വൈ.എഫ് നേതാക്കൾ പുറത്തും പ്രതിഷേധിച്ചു.
'മന്ത്രിതല ചർച്ച നടക്കുന്നത് വരെ സമാധാനാന്തരീക്ഷം നിലനിറുത്താനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധരാണ്
-ഉമ തോമസ് എം.എൽ.എ
'ധിക്കാരം കാണിച്ചാൽ കമ്പനി പ്രവർത്തിക്കണോയെന്ന് യുവജന പ്രസ്ഥാനങ്ങൾ തീരുമാനിക്കും.
-വി.കെ .സനോജ് എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |