
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലാതെ, പാർട്ടി മുഖപത്രങ്ങളിലൂടെയും പോരടിച്ച് സി.പി.എമ്മും സി.പി.ഐയും. നേതാക്കളുടെ പരസ്യ പ്രതികരണവും യുവനേതാക്കളുടെ സോഷ്യൽ മീഡിയയിലെ വിമർശനവും പിന്നിട്ട് മുഖപത്രങ്ങളിലൂടെ പാർട്ടികൾ തുടരുകയാണ്.
കഴിഞ്ഞ ദിവസം ജനയുഗത്തിൽ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനത്തെയും സി.പി.ഐ നിലപാടിനെയും വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനന്റെ ലേഖനം ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ചു. മുന്നണി സംവിധാനം നിലവിൽ വന്നതുമുതൽ പ്രതിപക്ഷ നേതാവ്, ഉപനേതാവ് പദവികൾ സി.പി.എമ്മിനാണെന്ന് ലേഖനത്തിൽ പറയുന്നു. ഉപനേതാവ് സ്ഥാനം വിട്ടുനൽകിയില്ലെങ്കിൽ കൂട്ടായ പ്രവർത്തനം പ്രതീക്ഷിക്കേണ്ടെന്നാണോ സത്യൻ മൊകേരിയും സി.പി.ഐയും അർത്ഥമാക്കുന്നത്? സി.പി.എമ്മിന് 26 സീറ്റും സി.പി.ഐക്ക് എട്ട് സീറ്റുമാണ് എന്നതിനാൽ, ഈ പരാജയപ്പെട്ട നിമിഷത്തിലും സി.പി.ഐ വളർന്നു പോയി എന്നാണോ അർത്ഥമാക്കുന്നത്. കേരളത്തിൽ സി.പി.എമ്മിനെ മറികടന്നുള്ള രാഷ്ട്രീയ സ്വാധീനത്തിലേക്ക് തങ്ങൾ വളരുകയാണെന്നാണോ സി.പി.ഐ കരുതുന്നതെന്നും ലേഖനത്തിൽ ചോദിക്കുന്നു.
പരസ്യ പ്രതികരണങ്ങളിൽ നിയന്ത്രണം വേണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകൾ തുടരും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കടുത്ത നിലപാട് എടുക്കുന്നത് സെപ്തംബർ 10ന് ചേരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. ചൊവ്വാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും വിഷയം ചർച്ച ചെയ്‌തേക്കും. സ്ഥാനം വിട്ടുനൽകാൻ ആകില്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം. മുസ്ലിം ലീഗ് യു.ഡി.എഫിലേക്ക് സി.പി.ഐയെ ക്ഷണിച്ചതും ചർച്ചയാകുമെന്നാണ് സൂചന.
പ്രകീർത്തിച്ച് വലയിലാക്കാൻ ലീഗ്
കെ.എൻ സുരേഷ് കുമാർ
കോഴിക്കോട്: സി.പി.എമ്മിന്റെ വല്ല്യേട്ടൻ മനോഭാവത്തെ വിമർശിച്ചും സി.പി.ഐയെ പ്രകീർത്തിച്ചും മുസ്ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ കെ.പി.എ.മജീദ്. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച 'വലതുപക്ഷ സി.പി.എമ്മും സി.പി.ഐയുടെ നിലനിൽപ്പും" എന്ന ലേഖനത്തിലൂടെയായിരുന്നു പ്രതികരണം. താൻ ഉടമയും സി.പി.ഐ അടിമയുമെന്നാണ് സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും മനോഭാവമെന്നാണ് ലേഖനത്തിന്റെ കാതൽ.
ആധുനിക കേരള ചരിത്രത്തിൽ സി.പി.ഐയ്ക്ക് തനതായൊരു വ്യക്തിത്വമുണ്ട്. സി.പി.എമ്മിന്റെ വലയിൽ അകപ്പെട്ടതോടെ സി.പി.ഐ തള്ളപ്പെട്ടു. ലീഗും സി.പി.ഐയും കോൺഗ്രസും ഒന്നിച്ചുഭരിച്ച അച്ചുത മേനോൻ സർക്കാരിന്റെ കാലമാണ് കേരള വളർച്ചയുടെ അടിത്തറ ദൃഢപ്പെടുത്തിയത്. അച്ചുത മേനോനാണ് കേരളത്തിൽ ഭൂപരിഷ്കരണം യാഥാർത്ഥ്യമാക്കിയത്. എന്നാൽ അതിന്റെ ക്രെഡിറ്റ് ഇ.എം.എസിനും കെ.ആർ.ഗൗരിയമ്മയ്ക്കും മാത്രം നൽകുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
യു.ഡി.എഫിലേക്കുള്ള ക്ഷണമല്ലെന്ന് സലാം
കെ.പി.എ.മജീദിന്റെ ലേഖനം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നതല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. ഇടതുമുന്നണിയിൽ സി.പി.ഐ അനുഭവിക്കുന്ന അവഗണനയും ലീഗുമായുള്ള സി.പി.ഐയുടെ സഖ്യകാലത്തെ നേട്ടവുമാണ് ലേഖനത്തിലുള്ളതെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |