
തിരുവനന്തപുരം: തെറ്റു തിരുത്തൽ രേഖയ്ക്കായി ഈ മാസം 13 മുതൽ 15 വരെ തിയതികളിൽ കോഴിക്കോട്ട് ചേരുന്ന സി.പി.എം വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ കർശന നിരീക്ഷണമുണ്ടാവും. ഭാവി പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ ചർച്ച ചെയ്യുന്ന യോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 5 പൊളിറ്റ് ബ്യൂറോ അംഗങ്ങളുമെത്തും.
പി.ബി അംഗങ്ങളായ ബി.വി.രാഘവലു,കെ.ബാലകൃഷ്ണൻ, യു.വാസുകി, വിജൂ കൃഷ്ണൻ, അശോക് ധവ്ള എന്നിവരാണ് യോഗത്തിനെത്തുന്നത്. ജനറൽ സെക്രട്ടറി എം.എ.ബേബി, പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നീ പി.ബി അംഗങ്ങളും പങ്കെടുക്കും. സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും, പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം നേതൃത്വം ഏറ്റെടുക്കണമെന്നുമാണ് കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട്. അതിൽ നിന്ന് വ്യത്യസ്തമാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ പയ്യന്നൂരും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വീകരിച്ചത് സംസ്ഥാന ഘടകത്തിന്റെ നിലപാടാണ്.നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് കേന്ദ്ര ,സംസ്ഥാന നേതൃത്വങ്ങൾ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ഘട്ടത്തിലാണ് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്. കേന്ദ്രകമ്മറ്റി അംഗീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല വിശാല കമ്മിറ്റിയിലെ ചർച്ചയെന്നറിയുന്നു . ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട രൂപരേഖയുടെ കരട് തയ്യാറാക്കും. 7,8 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി ഇതിന് അന്തിമ രൂപം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |