
തിരൂർ: കൂട്ടായി പടിഞ്ഞാറെക്കരയിൽ കാണാതായ ദമ്പതികളിൽ, ഭാര്യയുടെ മൃതദേഹം ചാക്കിൽ കെട്ടി കൂട്ടായി പടിഞ്ഞാറേക്കര അഴിമുഖത്തെ ബോട്ട് ജെട്ടിയിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. അണ്ടിപ്പാട്ടിൽ ഹുസൈൻ്റെ ഭാര്യ ഫൗസിയയുടെ(37) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഇരുവരേയും കാണാതായത്. ഇന്നലെ ഉച്ചയോടെ, നിറുത്തിയിരുന്ന ബോട്ടിന്റെ നങ്കൂരത്തിൽ കുടുങ്ങിയ ചാക്ക് പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടത്.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്ന ഹുസൈൻ ഫൗസിയയുമായി വഴക്കിടുമായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കും വഴക്കിടുകയും ഫൗസിയയെ മർദ്ദിക്കുകയും ചെയ്തു. പുറത്ത് പോയ ഹുസൈൻ രാത്രി വീട്ടിലെത്തി. മകളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന ഫൗസിയയെ വിളിച്ചുണർത്തി മീൻ പിടിക്കാൻ വച്ച വലയിൽ മത്സ്യം കുടുങ്ങിയിട്ടുണ്ടെന്നും അതെടുക്കാൻ തന്റെ കൂടെ വരണമെന്നും പറഞ്ഞ് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയെന്നാണ് മകൻ പൊലീസിൽ നൽകിയ മൊഴി. രാവിലെയും ഇവരെ കാണാതായപ്പോൾ ജോലിക്ക് പോയതാകുമെന്ന് കരുതി. വൈകിട്ടും തിരിച്ചെത്താഞ്ഞതിനെ തുടർന്നാണ് തിരൂർ പൊലീസിൽ പരാതി നൽകിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം.വീടിന്റെ ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്താണ് മൃതദേഹം കണ്ടെത്തിയ ബോട്ട് ജെട്ടി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: ഷബീബ്, ബിൻസി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |