തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളംമറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്തിന് 20 കിലോമീറ്റർ അകലെയുള്ള കണ്ണാന്തുറയിൽനിന്നാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമാർട്ടം നടപടികൾക്കായി മൃതശരീരം ഉടൻതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് അഴിമുഖം ഭാഗത്തുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായത്. വിവരം ഉടൻതന്നെ അധികൃതരെ അറിയിച്ചിട്ടും ഉച്ചവരെ രക്ഷാപ്രവർത്തനം വൈകി. രാത്രിയിൽ വെളിച്ചക്കുറവും ശക്തമായ മഴയും ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസമുണ്ടായിരുന്നു. എന്നാൽ, നേരം പുലർന്നതിനുശേഷവും അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥ തുടർന്നതിനാൽ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്ന് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.
ഉച്ചയ്‌ക്ക് രണ്ടുമണിയോടെ നേവി ഹോലികോപ്‌റ്റർ മേഖലയിലെത്തി തെരച്ചിൽ ഊർജിതമാക്കി. കോസ്റ്റ്‌ഗാർഡിന്റെയും തീരദേശപൊലീസിന്റെയും ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ സജീവമായി. ഇന്നലെ രാത്രിയിൽ അവസാനിപ്പിച്ച തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് ഫ്രീമോന്റെ മൃതദേഹം കണ്ടെത്താനായത്. അപകടത്തിൽ കാണാതായ ഷിജിനുവേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
The body of missing fisherman Freemon was recovered about 20 km from the Muthalapozhi boat accident site in Thiruvananthapuram. Search operations are continuing for the other missing fisherman, Shijin.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |