
കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് വീണ്ടും തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയിൽ ഈ വഞ്ചനക്കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി അതേ കോടതിതന്നെ തള്ളി. വിചാരണയ്ക്ക് മുന്നോടിയായി കുറ്റപത്രം കേൾക്കുന്നതിന് പ്രതികൾ 31ന് ഹാജരാകണം.
ഒന്നാംപ്രതി റോജി അഗസ്റ്റിൻ അന്ന് നേരിട്ടും ജോസ്‌കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ ഓൺലൈനായും ഹാജരാകണമെന്നാണ് നിർദ്ദേശം. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ നിറുത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യം കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു.
വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽ നിന്ന് മുറിച്ചുകടത്തിയ കള്ളത്തടി രേഖകളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വില്പനനടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. അമ്പലമേട് പൊലീസെടുത്ത കേസാണ് ചോറ്റാനിക്കര കോടതിയിലുള്ളത്. കരിമുകൾ മലബാർ ടിംബേഴ്‌സ് ഉടമ എം.എം. അലിയാരാണ് പരാതിക്കാരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |