SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.52 PM IST

''ഭയങ്കരമായിട്ട് വരുമാനമുണ്ടാക്കുന്ന സ്വത്തുക്കളൊന്നും എനിക്ക് തന്നിട്ടില്ല, അതെല്ലാം കേസ് കൊടുത്തവർ കൊണ്ടുപോയി''

kb-ganesh-kumar

ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഒരുപാട് ആക്ഷേപം കേൾക്കുകയും ഉപദ്രവം അനുഭവിക്കുകയും ചെയ‌്ത ആളാണ് താൻ എന്ന് കെ.ബി ഗണേശ് കുമാർ. സഹോദരിയുമായുള്ള സ്വത്ത് തർക്ക കേസിൽ തനിക്ക് അനുകൂലമായ ഫൊറൻസിക് റിപ്പോർട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും സ്വത്തുക്കൾ ഉണ്ടെങ്കിൽ അതെല്ലാം സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ ഉണ്ടാക്കിയതാണ്. അച്ഛൻ എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ അതെല്ലാം അദ്ദേഹത്തിന്റെ മരണശേഷമാണ്. ഭയങ്കരമായിട്ട് വരുമാനമുണ്ടാക്കുന്ന സ്വത്തുക്കളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഗണേശ് പറയുന്നു.

ഗണേശ് കുമാറിന്റെ വാക്കുകൾ-

''സത്യം തെളിഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട്. ഞാനൊരു സത്യവിശ്വാസിയാണ്. എനിക്ക് ദൈവത്തിൽ വിശ്വാസമുണ്ട്. ഞാൻ ആരാണെന്ന് എന്നെ അടുത്തറിയുന്നവ‌ർക്ക് അറിയാം. സത്യം ആദ്യം മറഞ്ഞിരിക്കും, പിന്നീട് പുറത്തുവരും. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഒരുപാട് ആക്ഷേപം കേൾക്കുകയും ഉപദ്രവം അനുഭവിക്കുകയും ചെയ‌്തു. ബഹുമാനപ്പെട്ട കോടതിയിൽ എന്നും വിശ്വാസമുണ്ട്.

സിനിമയിൽ അഭിനയിച്ചതിന്റെ അദ്ധ്വാനം കൊണ്ടാണ് ഞാൻ ഇന്നും ജീവിക്കുന്നത്. വളരെ സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ചിട്ടും അതെല്ലാം വിട്ട് 19ാം വയസിലാണ് സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. ജോലി ചെയ‌്ത് ജീവിക്കണം എന്ന ആഗ്രഹത്തോടെ പോയ ആളാണ്. അദ്ധ്വാനിച്ച് ജീവിക്കുന്നതിൽ ഇന്നും എനിക്ക് അഭിമാനമുണ്ട്.

എനിക്ക് എന്തെങ്കിലും സ്വത്തുക്കൾ ഉണ്ടെങ്കിൽ അതെല്ലാം സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ ഉണ്ടാക്കിയതാണ്. അച്ഛൻ എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ അതെല്ലാം അദ്ദേഹത്തിന്റെ മരണശേഷമാണ്. ഭയങ്കരമായിട്ട് വരുമാനമുണ്ടാക്കുന്ന സ്വത്തുക്കളൊന്നും എനിക്ക് തന്നിട്ടില്ല. അതെല്ലാം ഈ കേസ് കൊടുത്ത ആളുകളാണ് കൊണ്ടുപോയിരിക്കുന്നത്. ''

സഹോദരി ഉഷാ മോഹൻദാസുമായുള്ള സ്വത്തുതർക്കകേസിലാണ് ഗണേഷ് കുമാറിന് അനുകൂലമായി ഫൊറൻസിക് റിപ്പോർട്ട് വന്നത്. പിതാവ് ആർ. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ വ്യാജമാണെന്ന ഉഷയുടെ വാദങ്ങൾ ഫൊറൻസിക് റിപ്പോർട്ട് വന്നതിലൂടെ അപ്രസക്തമായിരിക്കുകയാണ്. വിൽപത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷകോടതിയെ സമീപിച്ചിരുന്നു. ബാലകൃഷ്‌ണപിള്ളയുടെ ആരോഗ്യം മോശമായ സമയത്ത് കെ.ബി. ഗണേഷ് കുമാർ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി. തുടർന്ന് കൊട്ടാരക്കര മുൻസിഫ്‌ കോടതി വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KB GANESHKUMAR, FORENSIC REPORT, USHA MOHANDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA